‘പൊള്ളേണ്ടവര്‍ക്ക് പൊള്ളും’; പന്നിയിറച്ചിയും ബീഫും വിളമ്പി ഡിവൈഎഫ്‌ഐയുടെ ഫുഡ് സ്ട്രീറ്റ്

കൊച്ചി: ഭക്ഷണത്തില്‍ മതം കലര്‍ത്തുന്ന രാഷ്ട്രീയത്തിനെതിരെ ഡി.വൈ.എഫ്.ഐയുടെ വേറിട്ട പ്രതിഷേധം. പന്നിയിറച്ചിയും ബീഫും അടക്കമുള്ള വിഭവങ്ങള്‍ വിളമ്പി ഫുഡ് സ്ട്രീറ്റ് പ്രതിഷേധമാണ് ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ചത്.

സംഘപരിവാര്‍ രാഷ്ട്രീയത്തിന് താക്കീതായാണ് ഫുഡ് സ്ട്രീറ്റ് പരിപാടി കേരളത്തിലെ പ്രധാന നഗരങ്ങളില്‍ സംഘടിപ്പിച്ചതെന്ന് ഡി.വൈ.എഫ്.ഐ ഭാരവാഹിള്‍ അറിയിച്ചു.

എറണാകുളത്ത് നടന്ന പരിപാടി ഡോ.സെബാസ്റ്റ്യന്‍ പോള്‍ ഉദ്ഘാടനം ചെയ്തു. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പരിപാടി അരങ്ങേറിയിട്ടുണ്ട്. ബീഫിനെതിരെ സംഘ്പരിവാര്‍ കേന്ദ്രങ്ങള്‍ രംഗത്തുവന്നപ്പോള്‍ കേരളത്തിലുടനീളം ഡി.വൈ.എഫ്.ഐ ബീഫ് ഫെസ്റ്റ് സംഘടിപ്പിച്ചിരുന്നു.

പോര്‍ക്ക് ഫെസ്റ്റ് നടത്താന്‍ ധൈര്യമുണ്ടോ എന്ന് അന്ന് ബി.ജെ.പി അടക്കമുള്ള സംഘപരിവാര്‍ സംഘടനകള്‍ പരിഹസിച്ചിരുന്നു. അതുകൊണ്ട് തന്നെ ഇക്കുറി പന്നിയിറച്ചിയും ഉള്‍പ്പെടുത്തിയാണ് ഫെസ്റ്റ്. വിവാദ വിഭവങ്ങള്‍ കൂടാതെ ചിക്കന്‍ ബിരിയാണിയും ഫുഡ് സ്ട്രീറ്റ് പരിപാടിയില്‍ വിളമ്പി.

‘ഫുഡ് സ്ട്രീറ്റ്’ പൊള്ളേണ്ടവര്‍ക്ക് പൊള്ളുന്നുണ്ടെന്ന് ഡി.വൈ.എഫ്.ഐ നേതാവ് എസ്. സതീഷ് പറഞ്ഞു. ഭക്ഷണത്തില്‍ മത വര്‍ഗീയ വിഷം കലര്‍ത്താന്‍ വന്നവര്‍ക്ക് ഈ നാട് നല്‍കുന്ന മറുപടിയാണ് ഫുഡ് സ്ട്രീറ്റ്. സംഘപരിവാര്‍ അജണ്ട ഈ നാട് അംഗീകരിച്ചുതരില്ല.

ഇപ്പൊ ചിലര്‍ക്ക് സംശയം ഫുഡ് സ്ട്രീറ്റില്‍ എന്തൊക്കെ ഭക്ഷണം ഉണ്ടാകുമെന്നാണ്. ഉത്തരം കേരളത്തില്‍ മലയാളി കഴിക്കുന്ന എല്ലാ ഭക്ഷണവും ഉണ്ടാകും. ഭക്ഷണം മനുഷ്യന്റെ സ്വാതന്ത്ര്യമാണ്. ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനും ഇഷ്ടമില്ലാത്തത് കഴിക്കാതിരിക്കാനും ഏതു വ്യക്തിക്കും അവകാശമുണ്ട്. ഞങ്ങള്‍ക്കിഷ്ടമില്ലാത്തത് നിങ്ങള്‍ കഴിക്കാന്‍പാടില്ലയെന്നും, ഞങ്ങള്‍ക്ക് ഇഷ്ടമുള്ളത് മാത്രം നിങ്ങള്‍ കഴിച്ചാല്‍ മതിയെന്നുമാണെങ്കില്‍ അത് ഈ നാട് വകവെച്ചുതരില്ല. നിങ്ങളുടെ ചാണക ബിരിയാണി നിങ്ങള്‍ തിന്നോള്ളൂ.. ഞങ്ങള്‍ക്ക് ഒരു പരിഭവവും ഇല്ല. ഞങ്ങളോട് തിന്നാന്‍ പറയാതിരുന്നാല്‍ മതി.

‘തുപ്പി’ കൊടുക്കുന്ന ഭക്ഷണമാണ് ഹലാല്‍ ഭക്ഷണമെന്ന് പറഞ്ഞുനടക്കുന്ന സംഘി കൂട്ടങ്ങളെ നാട് തിരിച്ചറിയും. ഭക്ഷണത്തില്‍ പോലും വര്‍ഗീയത പറയുന്നത് തലച്ചോറിന്റെ സ്ഥാനത്ത് വിസര്‍ജം പേറുന്നതുകൊണ്ടാണെന്ന് സതീഷ് ഫേസ് ബുക്ക് കുറിപ്പില്‍ പറയുന്നു.

Top