ഒറ്റ ദിവസം കൊണ്ട് 3340 പരിശോധനകള്‍ നടത്തി ഭക്ഷ്യ സുരക്ഷാ വകുപ്പ്; 25 സ്ഥാപനങ്ങള്‍ അടപ്പിച്ചുവെന്ന് വീണാ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് ഒറ്റ ദിവസം കൊണ്ട് 3340 പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇന്നലെ വൈകുന്നേരം 3 മണി മുതല്‍ ആരംഭിച്ച പരിശോധനകള്‍ രാത്രി 10.30 വരെ നീണ്ടു. 132 സ്പെഷ്യല്‍ സ്‌ക്വാഡുകള്‍ 1500 ലധികം വ്യത്യസ്ത സ്ഥലങ്ങളിലായുള്ള ഹോട്ടലുകള്‍, ഷവര്‍മ അടക്കമുള്ള ഹൈറിസ്‌ക് ഭക്ഷണങ്ങള്‍ തയ്യാറാക്കി വിതരണം ചെയ്യുന്ന സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലാണ് മിന്നല്‍ പരിശോധന നടത്തിയത്.

ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ തുടരുന്നതാണ്. ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം 392, കൊല്ലം 227, പത്തനംതിട്ട 118, ആലപ്പുഴ 220, കോട്ടയം 230, എറണാകുളം 287, ഇടുക്കി 103, തൃശൂര്‍ 303, പാലക്കാട് 269, മലപ്പുറം 388, കോഴിക്കോട് 333, വയനാട് 76, കണ്ണൂര്‍ 289, കാസര്‍ഗോഡ് 105 എന്നിങ്ങനെയാണ് പരിശോധന നടത്തിയത്.

ഭക്ഷ്യ സുരക്ഷാ നിയമം പാലിക്കാത്ത 1335 സ്ഥാപനങ്ങള്‍ക്ക് കോമ്പൗണ്ടിംഗ് നോട്ടീസും 135 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസും ഉള്‍പ്പെടെ ആകെ 1470 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. ഗുരുതര നിയമലംഘനം നടത്തിയ 25 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു. 385 ഷവര്‍മ പരിശോധനകള്‍ നടത്തി. ആകെ 13 സര്‍വൈലന്‍സ് സാമ്പിളുകള്‍ ശേഖരിച്ചു.

ജില്ലാതലത്തിലും, മേഖലാതലത്തിലും സംസ്ഥാനതലത്തിലും കണ്‍ട്രോള്‍ റൂമുകള്‍ സജ്ജമാക്കിയാണ് പരിശോധനകള്‍ ഏകോപിപ്പിച്ചത്. ഭക്ഷ്യ സുരക്ഷാ ഓഫീസറുടെ നേതൃത്വത്തില്‍ മൂന്നംഗ സംഘമാണ് സ്പെഷ്യല്‍ സ്‌ക്വാഡില്‍ ഉണ്ടായിരുന്നത്. പരിശോധനകളുടെ വേഗത ഉറപ്പുവരുത്തുന്നതിനായി പരിശോധിക്കേണ്ട വസ്തുതകള്‍ അടങ്ങിയ ചെക്ക് ലിസ്റ്റ്, പ്രത്യേക റൂട്ട് മാപ്പ് എന്നിവ തയ്യാറാക്കിയിരുന്നുവെന്നും മന്ത്രി അറിയിച്ചു.

Top