ജനങ്ങള്‍ക്ക് എട്ട് രൂപയ്ക്ക് ഭക്ഷണം; പുതിയ പദ്ധതിയുമായി രാജസ്ഥാന്‍ സര്‍ക്കാര്‍

ജയ്പൂര്‍: സംസ്ഥാനത്തെ നഗരങ്ങളിലെ ജനങ്ങള്‍ക്ക് ഇന്ദിര രസോയ് യോജന പദ്ധതിയിലൂടെ എട്ട് രൂപയ്ക്ക് ഭക്ഷണം കൊടുക്കുന്ന പദ്ധതിയുമായി രാജസ്ഥാന്‍ സര്‍ക്കാര്‍. പാവപ്പെട്ടവര്‍ക്കും ഭക്ഷണം വേണ്ടവര്‍ക്കും എട്ട് രൂപയ്ക്ക് പോഷക സമ്പന്നമായ ആഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട് പ്രഖ്യാപിച്ചു.

പദ്ധതി പ്രകാരം 358 അടുക്കളകള്‍ വഴി 213 നഗരങ്ങളില്‍ എട്ട് രൂപയ്ക്ക് ഭക്ഷണം നല്‍കും. സംസ്ഥാനത്ത് ആരും പട്ടിണി കിടക്കരുതെന്ന ലക്ഷ്യമാണ് പദ്ധതിക്ക് പിന്നിലുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പദ്ധതിക്കായി 100 കോടിയാണ് വാര്‍ഷിക ചെലവ് പ്രതീക്ഷിക്കുന്നത്. ഭക്ഷണം പ്ലേറ്റിന് 12 രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സബ്സിഡി. വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ ഗുണമേന്മ പരിശോധിക്കാന്‍ ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും സമിതികളെ വയ്ക്കും.

പദ്ധതി സംസ്ഥാനത്തെ 4.87 ലക്ഷം പേര്‍ക്ക് ഉപകാരപ്പെടുമെന്നാണ് പ്രതീക്ഷ. സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയ നൂതന സംവിധാനമാണ് ഇതിനായി ഒരുക്കുന്നത്. ഇതിലൂടെ കൂപ്പണ്‍ എടുക്കുന്നയാളുടെ മൊബൈലിലേക്ക് സന്ദേശം എത്തും. മൊബൈല്‍ ആപ്പുകളും സിസിടിവികളും വഴി അടുക്കളകള്‍ നിരീക്ഷിക്കാനും സംവിധാനം ഉണ്ടായിരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Top