മന്ത്രി സഭാ വികസനത്തിന് പിന്നാലെ മന്ത്രിമാർക്ക് മാർഗനിർദേശങ്ങൾ നൽകി തേജസ്വി

പാറ്റ്‌ന: മന്ത്രിസഭാ വികസനത്തിന് പിന്നാലെ മന്ത്രിമാർക്ക് പ്രത്യേക നിർദ്ദേശവുമായി ബീഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്. ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങളുടെ ഒരു ലിസ്റ്റ് തന്നെയാണ് തേജസ്വി യാദവ് സഹമന്ത്രിമാർക്ക് നൽകിയിരിക്കുന്നത്. ചെലവ് ചുരുക്കലിന് ഊന്നൽ നൽകുന്നതാണ് പുതിയ നിർദ്ദേശങ്ങൾ.

ഇതിന്റെ പകർപ്പ് തേജസ്വി യാദവ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. ആർജെഡി മന്ത്രിമാർക്ക് പുതിയ വാഹനങ്ങൾ നൽകില്ല എന്നതാണ് ആദ്യത്തെ നിർദ്ദേശം. എല്ലാവരോടും മാന്യമായി പെരുമാറണമെന്നും ‘നമസ്തേ’ പറയുന്നത് പ്രോത്സാഹിപ്പിക്കണമെന്നും തേജസ്വി അഭ്യർത്ഥിച്ചു. പ്രവർത്തകരെയും അഭ്യുദയകാംക്ഷികളെയും കാലിൽ തൊട്ട് അനുഗ്രഹം വാങ്ങാൻ അനുവദിക്കരുതെന്നും നിർദ്ദേശത്തിൽ പറയുന്നു.

പൂക്കളും പൂച്ചെണ്ടുകളും നൽകുന്നതിന് പകരം പുസ്തകങ്ങളും പേനയും നൽകുന്നത് പ്രോത്സാഹിപ്പിക്കണം. ജനങ്ങളോട് ഇടപെടുമ്പോൾ പക്ഷപാതമില്ലാത്തവരാകണം. ജാതിയുടെയോ മതത്തിന്റെയോ പേരിൽ ആളുകൾക്ക് മുൻഗണന നൽകുന്ന പ്രവണത ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതാത് വകുപ്പുകളിൽ സത്യസന്ധതയും സുതാര്യതയും കൃത്യനിഷ്ഠയും ഉറപ്പാക്കണമെന്നും തേജസ്വിയുടെ നിർദ്ദേശങ്ങളിൽ പറയുന്നു.

പ്രവർത്തന പദ്ധതികളും വികസന പ്രവർത്തനങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവെക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. മന്ത്രിമാരുടെ പ്രവർത്തനങ്ങളെ കുറിച്ച് ജനങ്ങൾക്ക് കൂടുതൽ മനസിലാക്കാൻ ഇതുവഴി സാധിക്കുമെന്നും തേജസ്വി പറഞ്ഞു. അതേസമയം, ബിജെപിയുടെ ‘ജംഗിൾ രാജ്’എന്ന വിമർശനം മറികടന്ന് ആർജെഡിയുടെ മുഖംരക്ഷിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് തേജസ്വി യാദവിന്റെ പുതിയ നിർദ്ദേശങ്ങളെന്ന് വിമർശനം ഉയർന്നിട്ടുണ്ട്.

Top