കൊച്ചിയിലെ ആകാശത്ത് പറക്കും മനുഷ്യന്‍; കൊക്കൂണ്‍ ഫെസ്റ്റില്‍ ജെറ്റ് സ്യൂട്ട് പ്രദര്‍ശനം

കൊച്ചിയുടെ ആകാശത്ത് പുത്തന്‍ കാഴ്ചയൊരുക്കിയിരിക്കുകയാണ് ജെറ്റ് സ്യൂട്ട് പ്രദര്‍ശനം. പറക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഇതാ ഒരു ജെറ്റ് സ്യൂട്ട്. സൈബര്‍ സെക്യൂരിറ്റി കോണ്‍ഫറന്‍സായ കൊക്കൂണിന്റെ പതിനാറാം എഡിഷനിലാണ് പറക്കും മനുഷ്യനെ അവതരിപ്പിച്ചത്. രണ്ട് ദിവസം നീണ്ടനില്‍ക്കുന്ന കൊക്കൂണ്‍ ഫെസ്റ്റ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്തു.

ഗവര്‍ണറടക്കം ഉന്നതര്‍ അടങ്ങുന്ന വേദിയിലേക്ക് പറക്കും മനുഷ്യന്‍ നടന്നുവന്നൊരു പൊസിഷനില്‍ നിന്നതിന് ശേഷം പ്രത്യേക ആക്ഷനില്‍ പറന്നുയര്‍ന്നു. സൈബര്‍ ലോകത്തെ നൂതന ആശയങ്ങള്‍ അവതരിപ്പിക്കുന്ന കൊക്കൂണ്‍ കോണ്‍ഫറന്‍സില്‍ അങ്ങനെ ജെറ്റ് സ്യൂട്ട് താരമായി. റോബോര്‍ട്ടുകളും പുത്തന്‍ സാങ്കേതിക വിദ്യകളുമെല്ലാം പതിവുപോലെ കൊക്കൂണിലുണ്ട്. കേരളാ പൊലീസിന്റെ നേതൃത്വത്തില്‍ വിവിധ ഏജന്‍സികളുടെ സഹകരണത്തോടെയാണ് ഇത്തവണയും കൊക്കൂണ്‍ ഫെസ്റ്റ് നടത്തുന്നത്. സാങ്കേതിക വിദ്യയിലേയും, സൈബര്‍ സുരക്ഷയിലേയും ലോകത്തിലെ നൂതന ആശയങ്ങള്‍ രാജ്യത്ത് വേഗത്തില്‍ പരിചയപ്പെടുത്താനായി എല്ലാ വര്‍ഷവും കേരള പൊലീസിന്റെ നേതൃത്വത്തില്‍ നടത്തി വരുന്ന ഇന്ത്യയിലെ ഏറ്റവും വലിയ സൈബര്‍ സുരക്ഷാ കോണ്‍ഫറന്‍സാണ് കൊക്കൂണ്‍.

പ്രകൃതി ദുരന്തം, വെള്ളപ്പൊക്കം, യുദ്ധമുഖം എന്നിങ്ങനെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍പ്പെടുന്നവരെ രക്ഷിക്കുന്നതിനും സഹായിക്കുന്നതിനും പ്രയോജനകരമായ രീതിയില്‍ 2017 ല്‍ ആണ് ഗ്രാവിറ്റി ഇന്‍ഡസ്ട്രിയല്‍ ജെറ്റ് സ്യൂട്ട് പുറത്തിറക്കിയത്. ലോക സാങ്കേതിക വിദ്യയുടെ അത്ഭുതമായ വളര്‍ച്ചയെ പൊതുജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ അടക്കം കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നവര്‍ക്ക് പരിചയപ്പെടുത്തുന്നതിന് വേണ്ടിയാണ് യു കെയിലെ ഗ്രാവിറ്റി ഇന്‍ഡസ്ട്രിയല്‍ വികസിപ്പിച്ചെടുത്ത ജെറ്റ് സ്യൂട്ട് കൊക്കൂണില്‍ പ്രദര്‍ശിപ്പിച്ചത്. ഗ്രാവിറ്റിയുടെ സഹായത്തോടെ മണിക്കൂറില്‍ 80 മൈല്‍ വരെ വേഗത്തില്‍ ഇതില്‍ പറക്കാനാകും. രാജ്യത്തെ ഇത്തരത്തിലുള്ള നവീന ആശയങ്ങള്‍ക്കും, സ്റ്റാര്‍ട്ട് അപ്പുകള്‍ക്കും പ്രചോദനമാകുന്നതിന് വേണ്ടിയാണ് ഇത്തരത്തിലുള്ള നവീന സംരംഭങ്ങള്‍ കൊക്കൂണ്‍ വേദിയില്‍ എത്തിക്കുന്നത്.

Top