കൈക്കൂലിയിൽ പരാതിപ്രവാഹം; വിജിലന്‍സ് നിരീക്ഷിക്കുന്നത് 700ലേറെ സർക്കാർ ഉദ്യോഗസ്ഥരെ

തിരുവനന്തപുരം : കൈക്കൂലി സംബന്ധിച്ച പരാതികളിൽ വിജിലന്‍സ് നിരീക്ഷിക്കുന്നത് എഴുന്നൂറിലധികം സർക്കാർ ഉദ്യോഗസ്ഥരെ. റവന്യു, തദ്ദേശം, മോട്ടർ വാഹന വകുപ്പ്, റജിസ്ട്രേഷൻ എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ സംബന്ധിച്ചാണ് കൂടുതൽ പരാതികൾ ലഭിക്കുന്നതെന്ന് വിജിലൻസ് അധികൃതർ പറഞ്ഞു.

പരാതിയുടെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ പരിശോധിക്കും. ഇവരുടെ സാമ്പത്തിക ചുറ്റുപാട്, നാട്ടിലെയും ഓഫിസിലെയും പ്രവർത്തനങ്ങള്‍, സൗഹൃദങ്ങൾ എന്നിവ പരിശോധിക്കും. പ്രാഥമിക പരിശോധനയിൽ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടാൽ സംശയമുള്ളവരുടെ പട്ടികയിൽ ഉൾപ്പെടുത്തി തുടരന്വേഷണം നടത്തും. സസ്പെക്റ്റഡ് ഓഫിസേഴ്സ് ഷീറ്റ് (എസ്ഒഎസ്) എന്നാണ് പട്ടികയെ വിളിക്കുന്നത്.

സംശയമുള്ളവരെക്കുറിച്ച് ശേഖരിച്ച പരമാവധി വിവരങ്ങൾ ഷീറ്റിലുണ്ടാകും. പട്ടികയിലുള്ളവരെക്കുറിച്ച് പുതുതായി കിട്ടുന്ന വിവരങ്ങൾ നിശ്ചിത ഇടവേളകളിൽ റേഞ്ച് എസ്പിമാർ വിജിലൻസ് ആസ്ഥാനത്തേക്ക് കൈമാറും. ശക്തമായ തെളിവുകൾ ലഭിച്ചാൽ അറസ്റ്റിലേക്ക് കടക്കും. കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പട്ടിക തയാറാക്കുന്നതെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ പറഞ്ഞു. ചിലർ വ്യക്തിവിരോധത്തിൽ തെറ്റായ പരാതി നൽകും. പട്ടികയിൽ ആളുകളുടെ വിവരങ്ങൾ തെറ്റായി ചേർക്കാതിരിക്കാൻ മാസങ്ങളോളം രഹസ്യനിരീക്ഷണം നടത്തും. രഹസ്യനിരീക്ഷണമായതിനാൽ സമയം കൂടുതൽ എടുക്കുമെന്നും ഉദ്യോഗസ്ഥർ പറയുന്നു.

ഈ വർഷം ഇതുവരെ 23 ട്രാപ്പ് കേസുകളിലായി 26 സർക്കാർ ഉദ്യോസ്ഥരെയാണ് അറസ്റ്റു ചെയ്തത്. റവന്യുവകുപ്പാണ് കേസുകളില്‍ മുന്നിൽ. റവന്യുവകുപ്പിൽ 8 ട്രാപ്പ് കേസുകളിലായി 9 പേരെ അറസ്റ്റ് ചെയ്തു. മറ്റു വകുപ്പുകളിൽ അറസ്റ്റിലായവരുടെ എണ്ണം: ആരോഗ്യം–4, തദ്ദേശം–6, പൊലീസ്–2, വനം–1, കൃഷി–2, റജിസ്ട്രേഷൻ–1, പട്ടികജാതി വകുപ്പ്–1. കഴിഞ്ഞവർഷം 47 കേസുകളിലായി 55 പേരെ അറസ്റ്റു ചെയ്തു. 2021ല്‍ 30 കേസുകളിലായി 36 പേരെ അറസ്റ്റു ചെയ്തു. 2018ന് ശേഷം കൂടുതൽ അറസ്റ്റ് നടന്നത് റവന്യുവകുപ്പിലാണ്.

Top