തിരുവനന്തപുരത്ത് ചില പ്രദേശങ്ങളില്‍ വെള്ളപ്പൊക്ക ഭീഷണി; ജാഗ്രതപാലിക്കണമെന്ന് അധികൃതര്‍

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയുടെ ചില പ്രദേശങ്ങളില്‍ പ്രളയഭീഷണി. ജില്ലയില്‍ ഇന്നലെ മുതല്‍ പെയ്യുന്ന കനത്ത മഴയിലും കാറ്റിലും താഴ്ന്ന പ്രദേശങ്ങളില്‍ അതിവേഗത്തിലാണ് വെള്ളം കയറുന്നത്. കനത്ത കാറ്റില്‍ കൃഷിനാശവുമുണ്ട്. തേക്കുംമൂട്ടിലും നെടുമങ്ങാട്ടും വീടുകളില്‍ വെള്ളം കയറി.

കിള്ളിയാര്‍ കര കവിഞ്ഞൊഴുകുകയാണ്. ചിറ്റാര്‍ കരകവിഞ്ഞു. ആനാട് പഞ്ചായത്തില്‍ കടകളിലും വീടുകളിലും വെള്ളം കയറി. കോട്ടൂര്‍, കുറ്റിച്ചല്‍ ഭാഗങ്ങളില്‍ വെള്ളം കയറുന്നുണ്ട്. മലയോര മേഖലകളില്‍ കനത്ത മഴ തുടരുകയാണ്.വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുന്നതിനാല്‍ അരുവിക്കര ഡാമിന്റെ അഞ്ചു ഷട്ടറുകള്‍ തുറന്നു. ഇതുമൂലം കരമനയാറ്റില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

തിരുവനന്തപുരം നഗരത്തിന്റെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. കേരളത്തില്‍ ഇന്നും വ്യാപകമായി മഴപെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. കനത്ത കാറ്റു വീശാന്‍ സാധ്യതയുള്ളതിനാല്‍ കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍പിടുത്തതൊഴിലാളികള്‍ കടലിലിറങ്ങരുതെന്ന് മുന്നറിയിപ്പുണ്ട്.

Top