പ്രളയരക്ഷാപ്രവര്‍ത്തനം: 113 കോടി രൂപ വേണമെന്ന് വ്യോമസേന, ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : പ്രളയ സമയത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയതിന് 113 കോടി രൂപ ആവശ്യപ്പെട്ട് വ്യോമസേന അയച്ച കത്തിന് മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിനു കത്തയച്ചു. പ്രളയം തകര്‍ത്ത കേരളത്തിന് ഈ തുക കണ്ടെത്താന്‍ ബുദ്ധിമുട്ടാണെന്നും അതിനാല്‍ തുക ഒഴിവാക്കിത്തരണമെന്നും ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രി കത്തയച്ചിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലുണ്ടായ പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയതിന് 113,69,34,899 രൂപയാണ് വ്യോമസേന ആവശ്യപ്പെട്ടത്. ഓഗസ്റ്റ് 15 മുതല്‍ തുടര്‍ച്ചയായി നാല് ദിവസമാണ് വ്യോമസേനയും മറ്റ് സേനാവിഭാഗങ്ങളും രക്ഷാദൗത്യത്തില്‍ ഏര്‍പ്പെട്ടത്. ഇത്തരത്തില്‍ വിമാനങ്ങളും ഹെലിക്കോപ്ടറും ഉപയോഗിച്ച് ജനങ്ങളെ രക്ഷിച്ചതിനുളള ചെലവിലേക്കാണ് ഇത്രയും തുക നല്‍കണമെന്ന് വ്യോമസേന ആവശ്യപ്പെട്ടിരിക്കുന്നത്.

2017ല്‍ ഓഖി ദുരന്തവും 2018 ല്‍ പ്രളയത്തെയും നേരിടേണ്ടിവന്ന സംസ്ഥാനത്തിന് ഈ തുക കണ്ടെത്തുന്നതു പ്രയാസമാണെന്നു മുഖ്യമന്ത്രി കത്തില്‍ വ്യക്തമാക്കി. ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ട് അനുസരിച്ച് പ്രളയ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് 31,000 കോടി രൂപ ആവശ്യമാണ്. ദേശീയ ദുരന്ത നിവാരണ ഫണ്ടില്‍നിന്ന് സംസ്ഥാനത്തിനു ലഭിച്ചത് 2904.85 കോടി രൂപയാണ്. ഇതു പുനരധിവാസപ്രവര്‍ത്തനങ്ങള്‍ക്ക് അപര്യാപ്തമാണ്. കേരളത്തെ പുനര്‍നിര്‍മിക്കുന്നതിനും ജനങ്ങളുടെ ജീവിത സാഹചര്യം ഉയര്‍ത്തുന്നതിനും സംസ്ഥാന സര്‍ക്കാര്‍ ‘റീ ബില്‍ഡ് കേരള’ പദ്ധതി ആവിഷ്‌ക്കരിച്ചിട്ടുണ്ട്. ഇതിലേക്കുള്ള വിഭവ സമാഹരണം നടക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇത്രയും വലിയ തുക കണ്ടെത്താനാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Top