പ്രളയ പുനരധിവാസം; സര്‍ക്കാര്‍ പൂര്‍ണ പരാജയമെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: കേരളത്തിന് പ്രകൃതി ദുരന്തങ്ങളില്‍ ലഭ്യമാകുമായിരുന്ന വിദേശസഹായം തടഞ്ഞത് കേന്ദ്ര സര്‍ക്കാരാണെന്ന് റവന്യുമന്ത്രി കെ രാജന്‍. കേന്ദ്ര മാനദണ്ഡം കേരളത്തിന്റെ സാഹചര്യത്തില്‍ അപര്യാപ്തമാണ്. കേരളത്തിന്റെ പുനരധിവാസ പദ്ധതി രാജ്യത്തിന് മാതൃകാപരമെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.

പ്രളയ പുനരധിവാസത്തില്‍ സര്‍ക്കാര്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടെന്ന് പ്രതിപക്ഷം ആരോപിച്ചു. പൂത്തുമലയില്‍ രണ്ടു വര്‍ഷം ആയിട്ടും ഒരു വീട് പോലും കൈമാറിയില്ലെന്ന് അടിയന്തര പ്രമേയം അവതരിപ്പിച്ച ടി സിദ്ധിക്ക് ആരോപിച്ചു. വാടക കെട്ടിടത്തില്‍ താമസിക്കുന്നവരുടെ വാടക പോലും സര്‍ക്കാര്‍ കൊടുക്കുന്നില്ല. ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ സര്‍ക്കാര്‍ പരാജയമാണ്. സ്‌പോണ്‍സേഴ്‌സിന് വേണ്ട ഏകോപനം കിട്ടിയില്ലെന്നും പ്രതിപക്ഷം ആരോപിച്ചു.

ദുരന്തത്തില്‍ ഇനിയും സഹായം കിട്ടാനുള്ളവര്‍ക്ക് ഉടന്‍ സഹായം നല്‍കുമെന്ന് കെ രാജന്‍ മറുപടി നല്‍കി. കവളപ്പാറയില്‍ 58 പേരുടെ വീട് നിര്‍മാണം നടന്നു വരുന്നു. പൂത്തുമലയില്‍ 95 കുടുംബങ്ങളെ ആണ് മാറ്റിപ്പാര്‍പ്പിക്കാന്‍ ഉദ്ദേശിച്ചത്. ഇവിടെ 38 വീടുകള്‍ ഈ മാസം പൂര്‍ത്തീകരിക്കും

ദേശീയ ദുരന്ത നിവാരണ മാനദണ്ഡമനുസരിച്ച് വാടക നല്‍കാനാകില്ല. പുത്തുമലയില്‍ 18 വീടുകള്‍ നിര്‍മ്മിക്കാമെന്നേറ്റ സ്‌പോണ്‍സര്‍ പിന്‍മാറി. അതിനു പകരം പുതിയ പദ്ധതി തയ്യാറാക്കുന്നു. എല്ലാവരുമായും സഹകരിച്ചു പുനരധിവാസം പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി സഭയില്‍ വ്യക്തമാക്കി. പ്രശ്‌നത്തെ രാഷ്ട്രീയവല്‍ക്കരിക്കരുതെന്നും മന്ത്രി കെ രാജന്‍ ആവശ്യപ്പെട്ടു.

വിഷയത്തെ രാഷ്ട്രീയവല്‍ക്കരിച്ചെന്ന മന്ത്രിയുടെ പരാമര്‍ശം തെറ്റെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. മന്ത്രിയുടേത് മൈതാന പ്രസംഗമാണ്. ചെയ്ത പ്രവൃത്തികള്‍ സര്‍ക്കാര്‍ പാതിവഴിയില്‍ നിര്‍ത്തിയെന്നും സതീശന്‍ ആരോപിച്ചു. റീ ബില്‍ഡ് കേരളയില്‍ പ്രഖ്യാപിച്ച 7405 കോടിയില്‍ 460 കോടിയുടെ പദ്ധതി മാത്രമാണ് മൂന്ന് വര്‍ഷത്തില്‍ നടപ്പാക്കിയത്.

ലോക ബാങ്കിന്റെ ആദ്യ ഗഡു പോലും ചെലവാക്കിയില്ല. പ്രളയ ദുരിതാശ്വാസത്തിനു കിട്ടിയ പണം വക മാറ്റി. രണ്ട് കൊല്ലമായിട്ടും രേഖകള്‍ ശരിയാക്കാന്‍ കഴിയില്ലെങ്കില്‍ എന്തിനാണ് റവന്യൂ വകുപ്പെന്നും സതീശന്‍ കുറ്റപ്പെടുത്തി. അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം ഇറങ്ങിപ്പോയി

 

Top