ഏഷ്യന്‍ ഗെയിംസിന് കൊടിയിറക്കം ; ചരിത്രത്തിലെ തന്നെ മികച്ച മെഡല്‍ വേട്ടയുമായി ഇന്ത്യ നാലാമത്

ത്തൊന്‍പതാമത് ഏഷ്യന്‍ ഗെയിംസ് ഇന്ന് ചൈനയിലെ ഹാങ്ഷൗ നഗരത്തില്‍ സമാപിക്കും. ഏഷ്യന്‍ ഗെയിംസിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും മികച്ച മെഡല്‍ വേട്ട നടത്തിയാണ് ഇന്ത്യയുടെ മടക്കം. 107 മെഡലുകള്‍ നേടി നാലാമതാണ് ഇന്ത്യ. 382 മെഡലുകള്‍ നേടി ആതിഥേയരായ ചൈന ചാമ്പ്യന്മാരായി. ബിഗ് ലോട്ടസ് എന്നറിയപ്പെടുന്ന ഹാങ്ഷൗ ഒളിമ്പിക് സ്പോര്‍ട്സ് സെന്റര്‍ സ്റ്റേഡിയത്തിലാണ് സമാപന ചടങ്ങുകള്‍. ഉദ്ഘടനം പോലെ തന്നെ സമാപനവും ഗംഭീരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സമാപന ചടങ്ങില്‍ 2,100-ലധികം കലാകാരന്മാര്‍ പങ്കെടുക്കും. പുരുഷ ഹോക്കി താരം ശ്രീജേഷ് ഇന്ത്യന്‍ പതാക വഹിക്കും.

സ്വര്‍ണവും 111 വെള്ളിയും 71 വെങ്കലവും ചൈന നേടി. 51 സ്വര്‍ണവും 66 വെള്ളിയും 69 വെങ്കലവും ഉള്‍പ്പെടെ 186 മെഡലുകളുമായി ജപ്പാന്‍ രണ്ടാം സ്ഥാനത്തുള്ളപ്പോള്‍ റിപ്പബ്ലിക്ക് ഓഫ് കൊറിയ 42 സ്വര്‍ണവും 59 വെള്ളിയും 89 വെങ്കലവും ഉള്‍പ്പെടെ 190 മെഡലുമായി മൂന്നാം സ്ഥാനത്തുമെത്തി. 82 ഇനങ്ങളിലായി ഏഷ്യയിലുടനീളമുള്ള 45 രാജ്യങ്ങളില്‍ നിന്നുള്ള 12,000-ത്തിലധികം കായികതാരങ്ങളാണ് ഏഷ്യന്‍ ഗെയിംസില്‍ ഏറ്റുമുട്ടിയത്. 2022 സെപ്റ്റംബറില്‍ ചൈന ആതിഥേയത്വം വഹിക്കേണ്ട ഏഷ്യന്‍ ഗെയിംസ് കോവിഡ് വ്യാപനം മൂലം മാറ്റി വയ്ക്കുകയായിരുന്നു. ഇനി 2024ലെ പാരിസ് ഒളിംപിക്സിനായുള്ള മുന്നൊരുക്കമാണ് താരങ്ങള്‍ക്ക് മുന്നിലുള്ളത്.

ഇന്ത്യയുടെ മത്സരങ്ങള്‍ പൂര്‍ത്തിയാവുമ്പോള്‍ 28 സ്വര്‍ണവും 38 വെള്ളിയും 41 വെങ്കലവും ഇന്ത്യന്‍ താരങ്ങള്‍ നേടി. അത്ലറ്റിക്സിലാണ് ഇന്ത്യ ഏറ്റവും കൂടുതല്‍ മെഡലുകള്‍ വാരിക്കൂട്ടിയത്. ആറ് സ്വര്‍ണവും 14 വെള്ളിയും ഒമ്പത് വെങ്കലവും ഉള്‍പ്പെടെ 29 മെഡലുകളാണ് ഇന്ത്യ സ്വന്തമാക്കിയത്. ഷൂട്ടിങ്ങില്‍ ഏഴ് സ്വര്‍ണം, ഒമ്പത് വെള്ളി, ആറ് വെങ്കലവും ഉള്‍പ്പെടെ 22 മെഡല്‍ നേടാന്‍ ഇന്ത്യക്കായി. ഗെയിംസിന്റെ പതിനാലാം ദിനമായ ഇന്നലെ മാത്രം ആറ് സ്വര്‍ണമാണ് ഇന്ത്യ നേടിയത്. 2018ല്‍ ജക്കാര്‍ത്തയില്‍ നേടിയ 70 മെഡലുകളാണ് (16 സ്വര്‍ണം) ഇന്ത്യയുടെ മുമ്പത്തെ മികച്ച നേട്ടം. ആകെ 655 അംഗങ്ങളടങ്ങിയ ഇന്ത്യന്‍ സംഘമാണ് ഏഷ്യന്‍ ഗെയിംസിനായി ചൈനയില്‍ എത്തിയത്.

 

 

Top