ഉത്തര്‍പ്രദേശില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയില്‍ കണ്ടെത്തി; ദുരൂഹത

ലഖ്‌നൗ: ഒരു കുടുംബത്തിലെ അഞ്ച് പേരെ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ ഗാസിപൂരിലെ യൂസുഫ്പൂര്‍ സേവായത്ത് ഗ്രാമത്തിലാണ് സംഭവം. മരിച്ചവരില്‍ രണ്ട് കുട്ടികളുമുണ്ട്. വിജയ് ശങ്കര്‍ തിവാരി (65), മകന്‍ സോംദത്ത് തിവാരി (30), മരുമകള്‍ സോണി (28), പേരക്കുട്ടികളായ കന്‍ഹ (7), കുഞ്ച് (5) എന്നിവരാണ് മരിച്ചത്.

സൂറത്തില്‍ ജോലി ചെയ്തിരുന്ന തിവാരി പുതുവത്സരം ആഘോഷിക്കാനാണ് കുടുംബത്തോടൊപ്പം സ്വന്തം ഗ്രാമത്തില്‍ എത്തിയതെന്നും പൊലീസ് പറഞ്ഞു. മകന്‍ സോംദത്ത് തിവാരി ഓട്ടോഡ്രൈവറാണ്.

മൃതദേഹങ്ങള്‍ ആദ്യം കണ്ടത് അയല്‍ വാസികളാണ്. തുടര്‍ന്ന് ഇവര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. മൃതദേഹങ്ങളിലുണ്ടായിരിക്കുന്ന മുറിവുകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ കൊലയ്ക്ക് ഉപയോഗിച്ചത് മൂര്‍ച്ചയേറിയ ആയുധങ്ങളും ദണ്ഡുകളുമാണെന്നാണ് പൊലീസ് പറയുന്നത്.

സോറണ്‍ പോലീസ് സ്റ്റേഷനില്‍ സോംദത്തിന്റെ സഹോദരന്‍ സുധാകര്‍ തിവാരി സംഭവത്തില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അനില്‍ കുമാര്‍ സിംഗ് പറഞ്ഞു.

ആക്രമണകാരികള്‍ പിന്‍വാതിലിലൂടെ വീട്ടിനുള്ളില്‍ പ്രവേശിച്ച്, ഉറങ്ങിക്കിടക്കുമ്പോള്‍ കുടുംബാംഗങ്ങളെ ആക്രമിച്ചതായിരിക്കാമെന്ന് സീനിയര്‍ പോലീസ് സൂപ്രണ്ട് സത്യാര്‍ത്ഥ് അനിരുദ്ധ് പങ്കജ് പറഞ്ഞു.സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയെന്നും അദ്ദേഹം പറഞ്ഞു.

Top