ചൈനയുടെയും പാക്കിസ്ഥാന്റെയും ചങ്കിടിപ്പിക്കും ഈ ആക്രമണകാരി !

rafel

ഫ്രാന്‍സില്‍ നിന്ന് വാങ്ങുന്ന 36 റഫാല്‍ പോര്‍വിമാനങ്ങളില്‍ അഞ്ചെണ്ണം ഇന്ന് ഇന്ത്യയിലേക്ക് യാത്ര തിരിക്കും. ജൂലൈ 29നാണ് വിമാനങ്ങള്‍ ഔദ്യോഗികമായി വ്യോമസേനയുടെ ഭാഗമാകുക. ഹരിയാന അമ്പാലയിലെ വ്യോമത്താവളത്തിലാകും ഔദ്യോഗിക ചടങ്ങുകള്‍. വൈകാതെ ഈ 5 വിമാനങ്ങളും ലഡാക്ക് മേഖലയില്‍ വിന്യസിക്കും.

ഫ്രാന്‍സില്‍നിന്നു നേരിട്ട് യുഎഇയിലെ ഒരു വ്യോമകേന്ദ്രത്തിലേക്കാണു ആദ്യം വിമാനം എത്തുന്നത്. പിന്നീടാവും ഹരിയാനയിലേക്കു പറക്കുക. അതിനിടയില്‍ ആകാശത്തുവച്ച് ഇന്ധനം നിറയ്ക്കാനായി ഫ്രഞ്ച് വ്യോമസേനയുടെ ടാങ്കര്‍ വിമാനം റഫാലിനെ അനുഗമിക്കുന്നുണ്ട്. ഫ്രാന്‍സില്‍ വിദഗ്ധ പരിശീലനം ലഭിച്ച ഇന്ത്യന്‍ പൈലറ്റുമാരാണ് റഫാല്‍ നാട്ടിലേക്ക് എത്തിക്കുന്നത്.

നിലവില്‍ സുഖോയ് 30, മിഗ് 29 യുദ്ധവിമാനങ്ങള്‍ നിലയുറപ്പിച്ചിട്ടുള്ള ലഡാക്ക് അതിര്‍ത്തിയില്‍ റഫാല്‍ വിന്യസിയ്ക്കും. മീഡിയം മള്‍ട്ടിറോള്‍ പോര്‍വിമാനമാണ് ഫ്രാന്‍സിലെ ഡാസാള്‍ട്ട് കമ്പനി വികസിപ്പിച്ചെടുത്ത റഫാല്‍. എല്ലാവിധ യുദ്ധസന്നാഹങ്ങളും സജ്ജമാക്കി പോരാട്ടത്തിനു തയാറാക്കിയ വിമാനങ്ങളാണ് അംബാലയില്‍ എത്തിക്കുന്നത്. മേയില്‍ എത്തേണ്ടിയിരുന്നതാണ് വിമാനങ്ങള്‍. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഇതു വൈകിയത്. 36 റഫാല്‍ വിമാനങ്ങള്‍ വാങ്ങാന്‍ ഫ്രാന്‍സുമായി കരാറിലേര്‍പ്പെടാന്‍ മുന്‍കൈ എടുത്ത വ്യോമസേനാ മേധാവി ആര്‍.കെ.എസ്. ബദൗരിയയുടെ ബഹുമാനാര്‍ഥം വിമാനത്തില്‍ ആര്‍ബി എന്നു രേഖപ്പെടുത്തും.

rafel

rafel

അമേരിക്കയുടെ എഫ്-16, എഫ്-18, റഷ്യയുടെ മിഗ്-35, സ്വീഡന്റെ ഗ്രിപെന്‍, യൂറോപ്യന്‍ രാജ്യങ്ങളുടെ സംയുക്ത സംരംഭമായ യൂറോഫൈറ്റര്‍ എന്നിവയോട് കിടപിടിക്കുന്ന സാങ്കേതിക പക്വതയാണ് റഫാലിന്റെ മേന്മ. ഒന്നോ രണ്ടോ പേര്‍ക്ക് പറത്താവുന്ന വിമാനത്തിന്റെ നീളം 15.27 മീറ്ററാണ്. റഫാലിന്റെ വേഗം മണിക്കൂറില്‍ 1912 കിലോമീറ്റര്‍. 3700 കിലോമീറ്റര്‍ പരിധിവരെ പറക്കാന്‍ കഴിയുന്ന വിമാനത്തില്‍ മൂന്ന് ഡ്രോപ് ടാങ്കുകളുണ്ട്.

വിമാനത്തിന്റെ അടിസ്ഥാനവില 670 കോടി രൂപ. യുദ്ധസജ്ജമായ വിമാനത്തിനു വില 1611 കോടിയാണ്. ഇന്ത്യയുടെ ആവശ്യാനുസരണം പുനര്‍കല്‍പന ചെയ്ത വിമാനങ്ങളാണ്. റേഞ്ച് 1055 കിലോമീറ്ററും 9.3 ടണ്‍ ആയുധങ്ങള്‍ വഹിക്കാന്‍ ശേഷിയും ഇതിനുണ്ട്. 150 കിലോമീറ്ററിലേറെ സഞ്ചാരശേഷിയുള്ള എയര്‍ ടു എയര്‍, എയര്‍ ടു ഗ്രൗണ്ട് മിസൈലുകള്‍ വഹിക്കാനാവും.

വിമാനങ്ങളില്‍നിന്ന് തൊടുത്ത് 60-70 കിലോമീറ്റര്‍ ദൂരത്തുള്ള ശത്രുലക്ഷ്യങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കാന്‍ ശേഷിയുള്ളതാണ് ഹാമര്‍ മിസൈലുകള്‍. ഹാമര്‍ (ഹൈലി എജൈല്‍ മോഡുലര്‍ മുണീഷ്യന്‍ എക്‌സ്റ്റെന്‍ഡഡ് റേഞ്ച്) മിസൈല്‍ വായുവില്‍നിന്ന് ഭൂമിയിലേക്കു തൊടുക്കാവുന്ന മധ്യദൂര മിസൈലാണ്. ഫ്രഞ്ച് വ്യോമസേനയ്ക്കും നാവികസേനയ്ക്കും വേണ്ടി രൂപകല്‍പന ചെയ്ത ഇതിന് മൂന്നു മീറ്റര്‍ നീളവും 330 കിലോ ഭാരവുമുണ്ട്

ഹാമര്‍ എത്തുന്നതോടെ ഏതു കഠിനമായ ഭൂപ്രദേശത്തുള്ള ശത്രു ബങ്കറുകളും പോര്‍വിമാനങ്ങള്‍ ഉപയോഗിച്ചു തകര്‍ക്കാന്‍ ഇന്ത്യക്കു കഴിയും. കിഴക്കന്‍ ലഡാക്ക് ഉള്‍പ്പെടെ പര്‍വതമേഖലകളില്‍ തമ്പടിക്കുന്ന ശത്രുസൈന്യത്തെയും ഭീകരരെയും തുരത്താന്‍ ഇന്ത്യന്‍ സേനയ്ക്കു ഹാമര്‍ മിസൈലുകള്‍ കരുത്താകുമെന്നാണു പ്രതിരോധ വിദഗ്ധര്‍ വ്യക്തമാക്കുന്നത്.

സാങ്കേതികവിദ്യാ കൈമാറ്റത്തിനു കൂടി വ്യവസ്ഥ ചെയ്തുകൊണ്ട് 126 റഫാല്‍ വിമാനങ്ങള്‍ വാങ്ങാന്‍ യുപിഎ സര്‍ക്കാര്‍ ഫ്രാന്‍സുമായി ധാരണയിലെത്തിയിരുന്നു. ആദ്യ 18 വിമാനങ്ങള്‍ ഫ്രാന്‍സില്‍ നിര്‍മിച്ചു കൈമാറുകയും ബാക്കിയുള്ളവ ഇന്ത്യയിലെ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്എഎല്‍) നിര്‍മിക്കുകയും ചെയ്യുക എന്നതായിരുന്നു പദ്ധതി. എന്നാല്‍ കരാറിലെത്തിയില്ല.

പിന്നീട് അധികാരത്തിലെത്തിയ മോദി സര്‍ക്കാര്‍ ഇതു റദ്ദാക്കി പകരം പൂര്‍ണ ആയുധ സജ്ജമായ 36 വിമാനങ്ങള്‍ വാങ്ങാന്‍ കരാര്‍ ഒപ്പിടുകയായിരുന്നു. ഇതോടെ വിവാദങ്ങളും പൊട്ടിപ്പുറപ്പെട്ടു. വിമാനനിര്‍മാതാക്കളായ ഡാസോയുടെ ഇന്ത്യയിലെ ഓഫ്‌സെറ്റ് പങ്കാളിയായി അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സിനെ തിരഞ്ഞെടുത്തതിലും വിവാദമുണ്ടായി.

Top