ഹരിയാനയില്‍ ഓക്‌സിജന്‍ കിട്ടാതെ 5 പേര്‍ കൂടി മരിച്ചെന്ന് പരാതി

ദില്ലി/ഗുഡ്ഗാവ്: ഹരിയാനയിലെ ഹിസാറില്‍ ഇന്ന് രാവിലെ അഞ്ച് രോഗികള്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ചതായി പരാതി. ഇതേത്തുടര്‍ന്ന് സ്ഥലത്ത് രോഗികളുടെ ബന്ധുക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തി. മരിച്ച അഞ്ച് പേരും കൊവിഡ് രോഗികളാണ്. മെഡിക്കല്‍ ഓക്‌സിജന്‍ ആശുപത്രിയില്‍ ലഭ്യമായിരുന്നില്ലെന്നും, അതാണ് മരണകാരണമെന്നുമാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. 24 മണിക്കൂറിനിടെ ഹരിയാനയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സമാനമായ മൂന്നാമത്തെ സംഭവമാണിത്.

ഇന്നലെ രാത്രി ഹരിയാന – ദില്ലി അതിര്‍ത്തിയിലുള്ള ഗുഡ്ഗാവില്‍ നാല് രോഗികള്‍ സമാനമായ സാഹചര്യത്തില്‍ മരിച്ചിരുന്നു. ചണ്ഡീഗഢില്‍ നിന്ന് ഏതാണ്ട് 330 കിലോമീറ്റര്‍ അകലെയുള്ള രേവഡിയിലെ ഒരു ആശുപത്രിയിലും നാല് പേര്‍ മെഡിക്കല്‍ ഓക്‌സിജന്‍ കിട്ടാതെ മരിക്കുന്ന സാഹചര്യമുണ്ടായി. ഈ രണ്ട് സംഭവങ്ങളിലും ജില്ലാ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

എന്നാല്‍ ഗുഡ്ഗാവിലെ ആശുപത്രിയില്‍ രോഗികള്‍ മരിച്ചത് ഓക്‌സിജന്‍ കിട്ടാതെയാണെന്ന ആരോപണം സ്വകാര്യ ആശുപത്രി നിഷേധിച്ചു. മരിച്ച നാല് പേരും ഗുരുതരമായി കൊവിഡ് ബാധിച്ചവരായിരുന്നു. ഓക്‌സിജന്‍ ലഭ്യത കുറവാണെങ്കിലും, മരിച്ച നാല് പേരുടെയും മരണകാരണം ഓക്‌സിജന്‍ കിട്ടാത്തത് മൂലമല്ല. ഗുരുതരമായി രോഗം ബാധിച്ചത് കാരണം നാല് പേരുടെയും ശരീരത്തിലെ ഓക്‌സിജന്‍ അളവ് കുത്തനെ കുറഞ്ഞികുന്നു. പരമാവധി ഈ നാല് രോഗികളെയും രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല – എന്നാണ് ആശുപത്രി നല്‍കുന്ന വിശദീകരണം.

ദില്ലിയിലും ഹരിയാനയിലുമടക്കം വിവിധ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലേക്ക് ഓക്‌സിജന്‍ വേണമെന്നാവശ്യപ്പെട്ട് അടിയന്തരസഹായം തേടിയുള്ള എസ്ഒഎസ് സന്ദേശങ്ങള്‍ പ്രവഹിക്കുകയാണ്. ദില്ലിയില്‍ വെള്ളിയാഴ്ച സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സര്‍ ഗംഗാറാം ആശുപത്രിയില്‍ മെഡിക്കല്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ചത് 25 പേരാണ്.

രാജ്യത്ത് മറ്റെല്ലായിടത്തുമുള്ളത് പോലെത്തന്നെ ഹരിയാനയിലും കൊവിഡ് കേസുകളില്‍ കുത്തനെ വര്‍ദ്ധന ദൃശ്യമാണ്. ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ എണ്ണം പതിനായിരം കവിഞ്ഞു. ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4.24 ലക്ഷമായി.

ഹരിയാന ചീഫ് സെക്രട്ടറി വിജയ് വര്‍ദ്ധന്‍ എല്ലാ ഡെപ്യൂട്ടി കമ്മീഷണര്‍മാരോടും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ ഒരു സമിതി രൂപീകരിച്ച്, സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ക്കും ആവശ്യമായ നിരക്കില്‍ മെഡിക്കല്‍ ഓക്‌സിജന്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ കൊവിഡ് ബാധിതരായത് 3.52 ലക്ഷം പേരാണ്. കഴിഞ്ഞ 72 മണിക്കൂറില്‍ 10 ലക്ഷത്തിലധികം പുതിയ രോഗികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. രാജ്യം കൊവിഡ് സുനാമിയിലൂടെ കടന്നുപോകുമ്പോള്‍ ആരോഗ്യരംഗം പൂര്‍ണമായും സ്തംഭിച്ച നിലയിലാണ്.

 

Top