ഒഡീഷയിൽ യുവാവിനെ മർദിച്ച ശേഷം അഞ്ചംഗ സംഘം ഭാര്യയെ കൂട്ടബലാത്സംഗം ചെയ്തു

ഭുവനേശ്വർ : ഒഡീഷയിലെ ധെങ്കനാൽ ജില്ലയിൽ അഞ്ചംഗ സംഘം യുവാവിനെ മർദിച്ചശേഷം ഭാര്യയെ കൂട്ടബലാത്സംഗം ചെയ്തു. ഒക്‌ടോബർ 21ന് വൈകിട്ട് ധെങ്കനാൽ ജില്ലയിലെ ബരുനയിലാണ് സംഭവം. ജാജ്പുർ സ്വദേശികളായ ദമ്പതികളാണ് അക്രമത്തിന് ഇരയായത്. യുവതിയുടെ പഠനത്തിനായി ഇവർ ഭുബനിൽ താമസിച്ചു വരികയായിരുന്നു.

21ന് വൈകിട്ട് ഭുബനിൽ നിന്ന് വീട്ടിലേക്ക് ബൈക്കിൽ പോകുമ്പോഴായിരുന്നു സംഭവം. ബരുനയിലെ ഒരു കനാലിനു സമീപം അഞ്ചംഗ സംഘം ദമ്പതികളെ തടഞ്ഞുനിർത്തി. യുവാവിനെ മർദിച്ചശേഷം അദ്ദേഹത്തിന്റെ മൊബൈൽ ഫോൺ തട്ടിയെടുത്തു. തുടർന്ന് യുവാവിന്റെ ഭാര്യയെ അടുത്തുള്ള വനമേഖലയിലേക്ക് കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു.

യുവതി ഭുബൻ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് റജിസ്റ്റർ ചെയ്തതായും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ ഉൾപ്പെട്ട പ്രതികളെ തിരിച്ചറിഞ്ഞുവെന്നും രണ്ടുപേരെ കസ്റ്റഡിയിലെടുത്തതായും പൊലീസ് വ്യക്തമാക്കി. മറ്റു മൂന്നു പ്രതികളെ പിടികൂടാൻ തിരച്ചിൽ ആരംഭിച്ചതായി ധെങ്കനാൽ എസ്പി ഗ്യാൻ രഞ്ജൻ മൊഹപത്ര പറഞ്ഞു.

Top