സിറിയക്ക് നേരെ ഇസ്രായേൽ റോക്കറ്റ് ആക്രമണം; അഞ്ച് മരണം

സിറിയയിലെ സെൻട്രൽ ഡമാസ്‌കസിൽ ഞായറാഴ്ച പുലർച്ചെ ഇസ്രായേൽ നടത്തിയ റോക്കറ്റ് ആക്രമണത്തിൽ അഞ്ച് മരണം. നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു എന്ന് സിറിയൻ സൈന്യം പ്രസ്താവനയിൽ വ്യക്തമാക്കി. സിറിയയുടെ സഖ്യ കക്ഷിയായ ഇറാൻ സ്ഥാപിച്ച സുരക്ഷ സമുച്ചയൻ സമീപമാണ് ആക്രമണമുണ്ടായതെന്നാണ് റിപ്പോർട്ടുകൾ. സിറിയയിൽ മാത്രം 5800-ലധികം ജീവനുകൾ നഷ്ടമാക്കിയ ഭൂകമ്പത്തിന്റെ അലയൊലികളിൽ നിന്ന് സിറിയ മുക്തമാകാത്ത അവസരത്തിൽ ഇസ്രായേൽ നടത്തിയ ഈ ആക്രമണം ‘മനുഷ്യത്വത്തിനെതിരായ കുറ്റമായി’ കണക്കാക്കണമെന്ന് സിറിയൻ വിദേശകാര്യ മന്ത്രി ഫൈസൽ മെക്ദാദ് പറഞ്ഞു.

ഇസ്രായേൽ നടത്തിയ ആക്രമണം ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) നടത്തുന്ന കെട്ടിടത്തിലെ ലോജിസ്റ്റിക്സ് കേന്ദ്രം ലക്ഷ്യമിട്ടാണ് എന്ന് രഹസ്യാന്വേഷണ വൃത്തങ്ങൾ അറിയിച്ചു. സംഭവത്തിൽ തലസ്ഥാനത്തെ ചരിത്രപ്രധാനമായ കോട്ടയ്ക്ക് നാശനഷ്ടങ്ങൾ സംഭവിച്ചതായി സിറിയയുടെ പുരാവസ്തു ഡയറക്ടറേറ്റിൽ നിന്നുള്ള എഡ്മണ്ട് അജി അന്തർ ദേശീയ വാർത്ത ഏജൻസി റോയിട്ടേഴ്‌സിനോട് അറിയിച്ചിട്ടുണ്ട്. ഇസ്രായേൽ പിടിച്ചടക്കിയ ദമാസ്‌കസിന്റെ തെക്ക്-പടിഞ്ഞാറുള്ള പീഠഭൂമിയായ ഗോലാൻ ഹൈറ്റ്‌സിൽ നിന്നാണ് റോക്കറ്റുകൾ വിക്ഷേപിച്ചതെന്ന് സിറിയയുടെ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

Top