ബെയ്‌റൂട്ട് സ്‌ഫോടനത്തില്‍ അഞ്ച് ഇന്ത്യക്കാര്‍ക്കും പരുക്ക്

ബെയ്റൂട്ട്: ലെബനനിലെ ബെയ്റൂട്ട് ഇരട്ട സ്ഫോടനത്തില്‍ അഞ്ച് ഇന്ത്യക്കാര്‍ക്കും പരുക്ക്. വിദേശ കാര്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

സ്ഫോടനത്തിന്റെ നാശനഷ്ടം വിലയിരുത്താന്‍ ഇന്ത്യ ലെബനന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കമ്മ്യൂണിറ്റി അസോസിയേഷനുമായി എംബസി ബന്ധപ്പെട്ടിരുന്നുവെന്നും ആവശ്യമായ എല്ലാ സൗകര്യങ്ങളും എത്തിക്കുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം വക്താവി അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.

അതേസമയം, സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 135 ആയി. സ്ഫോടനത്തില്‍ 4,000 ല്‍ അധികം ആളുകള്‍ക്കാണ് പരുക്കേറ്റത്. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരില്‍ പലരുടേയും നില ഗുരുതരമാണ്. നൂറിലധികം പേരെയാണ് കാണാതായിരിക്കുന്നത്. ഇവര്‍ക്കായുള്ള തെരച്ചില്‍ നടന്നുവരികയാണ്.

ചൊവ്വാഴ്ച വൈകുന്നേരം ആറിന് ബെയ്റൂട്ടിലെ തുറമുഖ മേഖലയില്‍ തീപിടിച്ചതിനു പിന്നാലെയാണു സ്ഫോടനം ഉണ്ടായത്. ഒരു ഗോഡൗണില്‍ മുന്‍കരുതലില്ലാതെ സൂക്ഷിച്ചിരുന്ന 2,750 ടണ്‍ അമോണിയം നൈട്രേറ്റ് പൊട്ടിത്തെറിച്ചതാണു ദുരന്തത്തിനു കാരണമെന്നു ലബനീസ് പ്രസിഡന്റ് മിഷേല്‍ ഔണ്‍ അറിയിച്ചു.

റിക്ടര്‍ സ്‌കെയിലില്‍ 3.5 തീവ്രത രേഖപ്പെടുത്തിയ സ്ഫോടനമാണ് നടന്നത്. 240 കിലോമീറ്റര്‍ അകലത്തുള്ള സൈപ്രസില്‍വരെ ശബ്ദം കേട്ടു. സ്ഫോടനമേഖലയിലെ കെട്ടിടങ്ങളെല്ലാം നിലംപരിശായി. കിലോമീറ്ററുകള്‍ അകലെയുള്ള കെട്ടിടങ്ങള്‍ കുലുങ്ങി, ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു.

Top