സുശാന്ത് സിങ് രാജ്പുത്തിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്ത അഞ്ച് ഡോക്ടര്‍മാര്‍ക്ക് അസഭ്യ വര്‍ഷം

മുംബൈ: ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്ത അഞ്ച് ഡോക്ടര്‍മാര്‍ക്ക് അസഭ്യ വര്‍ഷവുമായി ആളുകള്‍. കൂപ്പര്‍ ആശുപത്രിയിലെ അഞ്ച് ഡോക്ടര്‍മാര്‍ക്കാണ് ആളുകളുടെ അസഭ്യവര്‍ഷം. ഡോക്ടര്‍മാര്‍ കൈക്കൂലി വാങ്ങി ആത്മഹത്യ ആണെന്നു വിധിയെഴുതി എന്നാരോപിച്ച് ചിലര്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനൊപ്പം ഡോക്ടര്‍മാരുടെ ഫോണ്‍ നമ്പരുകളും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നു.

മണിക്കൂറുകള്‍ക്കുള്ളില്‍ ഇതിന്റെ സ്‌ക്രീന്‍ഷോട്ട് വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടു. ഇതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ആളുകള്‍ ഡോക്ടര്‍മാരെ വിളിച്ചു അസഭ്യം പറഞ്ഞു തുടങ്ങി.

ചിലര്‍ ഡോക്ടര്‍മാരുടെ മറ്റു നമ്പരുകളും സംഘടിപ്പിച്ച് പ്രചരിപ്പിച്ചു. ആശുപത്രിയുടെ ലാന്‍ഡ് ലൈന്‍ നമ്പരിലേക്കും കോളുകള്‍ പ്രവഹിക്കുകയാണ്. കോളുകള്‍ റെക്കോര്‍ഡ് ചെയ്തും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. ഡോക്ടര്‍മാരുടെ ലൈസന്‍സ് റദ്ദാക്കി കൊലപാതകക്കുറ്റം ചുമത്തണമെന്നും ആശുപത്രി അടച്ചുപൂട്ടണമെന്നുമാണ് ആവശ്യമുയരുന്നത്.

കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാകുമെന്നു കരുതി ഡോക്ടര്‍മാര്‍ പരാതി നല്‍കിയിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ജൂണ്‍ 14നാണ് സുശാന്തിനെ തൂങ്ങിമരിച്ച നിലയിലില്‍ കണ്ടെത്തിയതെന്നാണു മുംബൈ പൊലീസ് പറയുന്നത്. ശ്വാസം മുട്ടിയാണ് സുശാന്ത് മരിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. എന്നാല്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണസമയം വ്യക്തമാക്കിയിട്ടില്ലെന്ന് സുശാന്തിന്റെ കുടുംബം കുറ്റപ്പെടുത്തി.

Top