5പേര്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് ബന്ധുക്കള്‍

dead-body

ന്യൂഡല്‍ഹി: ഒരു കുടുംബത്തിലെ അഞ്ച് പേര്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് ബന്ധുക്കള്‍. ഇന്നലെയാണ് ഇ-റിക്ഷാ ഡ്രൈവറായ ശംഭു (43), ഭാര്യ സുനിത (37) അവരുടെ മക്കളായ ശിവം (17), സച്ചിന്‍ (14), കോമള്‍ (12) എന്നിവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭജന്‍പുരയിലെ വാടകവീട്ടില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ശംഭുവും കുടുംബവും ആറ് മാസങ്ങള്‍ക്ക് മുമ്പാണ് ഡല്‍ഹിയിലേക്ക് താമസം മാറുന്നത്. ഇതിനു മുന്‍പ് ഇവര്‍ ബീഹാറിലെ സുപൗള്‍ ജില്ലയിലായിരുന്നു താമസം.

ആത്മഹത്യ ചെയ്യേണ്ട ഒരു സാഹചര്യവും ഇവര്‍ക്കില്ലായിരുന്നുവെന്നും കുടുംബത്തിലും യാതൊരുവിധ പ്രശ്‌നങ്ങളും ഉണ്ടായിരുന്നില്ലെന്നും ശംഭുവിന്റെ ബന്ധുവായ ദിനനാഥ് ചൗധരി പറഞ്ഞു. ഇതൊരു കൊലപാതകമാണെന്നാണ് സംശയമെന്ന് ഇയാള്‍ പറഞ്ഞു. 12 ദിവസങ്ങള്‍ക്ക് മുമ്പാണ് അവസാനമായി ശംഭുവിനോട് സംസാരിച്ചതെന്ന് ശംഭുവിന്റെ സഹോദരന്‍ റോഷന്‍ ചൗധരി പറഞ്ഞു.

വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നതായി അയല്‍ക്കാര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാവിലെ പതിനൊന്നരയോടെ പൊലീസെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി ജിടിബി ആശുപത്രിയിലേക്ക് അയച്ചിട്ടുണ്ട്.

Top