കണ്ണൂരില്‍ യെദ്യൂരപ്പയെ തടഞ്ഞ സംഭവം;അഞ്ചുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ : കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയെ കണ്ണൂരില്‍ തടഞ്ഞ സംഭവത്തില്‍ അഞ്ചുപേര്‍ അറസ്റ്റില്‍. മൂന്ന് ഡിവൈഎഫ്ഐ പ്രവര്‍ത്തകരും രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുമാണ് അറസ്റ്റിലായത്. അഞ്ചുപേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. യദ്യൂരപ്പയുടെ വാഹനം തടഞ്ഞ് ആക്രമിക്കാന്‍ ശ്രമിച്ചു, ഗൂഢാലോചന നടത്തി തുടങ്ങിയ ഗൗരവമേറിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ കടന്നപ്പള്ളിയിലെ ജിതിന്‍, പെരിങ്ങോത്തെ അഖില്‍, തളിപ്പറമ്പിലെ ഷിബിന്‍, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പഴയങ്ങാടിയിലെ ജിജേഷ്, മാടായിയിലെ സനില്‍ എന്നിവരാണ് അറസ്റ്റിലായത്. അഞ്ചുപേരേയും ഇന്നലെ രാത്രിയോടെ റിമാന്‍ഡ് ചെയ്തു.

ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.40 ഓടെയാണ് പഴയങ്ങാടി ബസ് സ്റ്റാന്‍ഡിനു മുന്നില്‍ വച്ച് യെദ്യൂരപ്പ സഞ്ചരിച്ച വാഹനവ്യൂഹത്തെ 25 ലധികം വരുന്ന സംഘം തടഞ്ഞത്. മാടായിക്കാവില്‍ ദര്‍ശനത്തിന് എത്തിയപ്പോഴായിരുന്നു സംഭവം.പഴയങ്ങാടിയില്‍ വെച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിക്കുകയായിരുന്നു. ഇവരെ പിടിച്ചുമാറ്റുന്നതിനിടെ അപ്രതീക്ഷിതമായി മുപ്പതോളം എസ്എഫ്‌ഐ പ്രവര്‍ത്തകരെത്തി വാഹനം തടഞ്ഞ് കരിങ്കൊടി കാണിച്ചു.തുടര്‍ന്ന് കണ്ണൂരില്‍ തങ്ങാനുള്ള തീരുമാനം മാറ്റി ഇന്നലെതന്നെ മംഗലാപുരത്തേക്ക് യെദ്യൂരപ്പ തിരിച്ചിരുന്നു.

 

 

Top