മത്സ്യതൊഴിലാളികളെ കണ്ടെത്താന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ല ; പ്രതിഷേധം കടുപിച്ച് തീരവാസികള്‍

തിരുവനന്തപുരം : കനത്തമഴയ്ക്കിടെ വിഴിഞ്ഞത്ത് നിന്നും കൊല്ലത്ത് നിന്നും കാണാതായ ഏഴ് മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി ഇന്നും തിരച്ചില്‍ തുടരും. മത്സ്യ തൊഴിലാളികളെ കണ്ടെത്താന്‍ സര്‍ക്കാര്‍ വേണ്ട നടപടി സ്വീകരിക്കുന്നില്ലെന്നാരോപിച്ച് തീരവാസികള്‍ പ്രതിഷേധത്തിലാണ്. സംഭവം നടന്ന് ദിവസങ്ങള്‍ കഴിയുമ്പോളും കാണാതായവര്‍ക്ക് വേണ്ടി സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്ന് തീരവാസികള്‍ ആരോപിക്കുന്നു.

എന്തെങ്കിലും അപകടം സംഭവിച്ച ശേഷം മാത്രമാണ് സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടുന്നതെന്നും മൃതദേഹം കിട്ടിയാല്‍ റീത്തുവെയ്ക്കാന്‍ മാത്രം മന്ത്രിമാരും ജനപ്രതിനിധികളും എത്തുമെന്നും അത്തരത്തിലുള്ള ജനപ്രതിനിധികളെ തങ്ങള്‍ക്ക് വേണ്ടെന്നും തീരവാസികള്‍ പറയുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ സ്ഥലത്തെത്തിയിരുന്നു.

കഴിഞ്ഞ ബുധനാഴ്ച വൈകിട്ടാണിവര്‍ മത്സ്യബന്ധനത്തിനായി പുറപ്പെട്ടത്. പുല്ലുവിള സ്വദേശികളായ ആന്റണി, യേശുദാസന്‍, പുതിയതുറ സ്വദേശികളായ ലൂയിസ്, ബെന്നി എന്നിവരാണ് ബോട്ടിലുള്ളത്. വ്യാഴാഴ്ച രാവിലെയോടെയാണ് ഇവര്‍ തിരിച്ചെത്തേണ്ടിയിരുന്ന്.

മറൈന്‍ എന്‍ഫോഴ്സ്മെന്റും തീരസംരക്ഷണ സേനയും തിരിച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. കൊച്ചിയില്‍ നിന്ന് ഡോണിയര്‍ വിമാനവും ഹെലികോപ്ടറുകളും എത്തിച്ച് തിരച്ചില്‍ നടത്തുമെന്ന് അറിയിച്ചെങ്കിലും കാലാവസ്ഥ പ്രതികൂലമായതിനാല്‍ ശ്രമം നടന്നില്ല. ഇന്ന് രാവിലെയോടെ വിമാനം എത്തിച്ച് തിരച്ചില്‍ തുടരുമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ അറിയിപ്പ്.

Top