മത്സ്യത്തൊഴിലാളികളുടെ സമരം, ചര്‍ച്ചയ്ക്ക് തയ്യാറെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളുടെ സമരത്തിൽ ചർച്ചയ്ക്ക് തയ്യാറെന്ന് സർക്കാർ. മന്ത്രിസഭാ ഉപസമിതി ചർച്ചയ്ക്ക് മുൻകൈ എടുക്കും. മുട്ടത്തറയിൽ മൃഗസംരക്ഷണ വകുപ്പിന് കീഴിലെ പതിനേഴര ഏക്കർ ഭൂമി ഭവനപദ്ധതിക്കായി വിട്ടുനല്‍കാം എന്നും സമരക്കാരെ അറിയിക്കും. അതേസമയം തീരദേശത്തെ പ്രശ്നങ്ങൾ പരിഹരിക്കണം എന്നാവശ്യപ്പെട്ട് തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ മൽസ്യത്തൊഴിലാളികൾ ഇന്ന് കരിദിനം ആചരിക്കുകയാണ്. രാവിലെ കുർബാനയ്ക്ക് ശേഷം എല്ലാ പള്ളികളിലും കരിങ്കൊടി ഉയ‍ർത്തി. വിഴിഞ്ഞം തുറമുഖ നിർമാണം നിർത്തി വയ്ക്കണം എന്നതടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് ‌തുറമുഖത്തിന് മുന്നിൽ ഉപരോധ സമരവും തുടങ്ങിയിട്ടുണ്ട്.

തീരശോഷണവുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികൾ ഏറെ നാളായി സമരത്തിലാണ്. കടലാക്രമണത്തിൽ വീടുകൾ നഷ്ടമായവർക്ക് സർക്കാർ പുനരധിവാസം ഉറപ്പാക്കണമെന്നാണ് മറ്റൊരു ആവശ്യം. സംസ്ഥാനത്ത് നിരവധി മത്സ്യത്തൊഴിലാളികൾ പട്ടിണിയിലാണ്. കഴിഞ്ഞ ദിവസങ്ങളിൽ മത്സ്യബന്ധനത്തിന് പോയ അഞ്ച് മത്സ്യതൊഴിലാളികൾ മരിച്ചു. തുറമുഖ നിർമാണം കാരണം പനത്തുറ മുതൽ വേളിവരെ കടൽതീരം നഷ്ടപ്പെട്ട് അഞ്ഞൂറിലേറെ വീടുകൾ തകർന്നതായി ജനറൽ കൺവീനർ മോൺ യൂജിൻ എച്ച് പെരേര പറഞ്ഞു.

Top