പതിനെട്ട് വളര്‍ത്തുനായ്ക്കളെ മീന്‍ കച്ചവടക്കാരന്‍ വിഷം കൊടുത്ത് കൊന്നു

ചെന്നൈ: തമിഴ് നാട്ടില്‍ പതിനെട്ട് വളര്‍ത്തുനായ്ക്കളെ വിഷം കൊടുത്ത് കൊന്നയാള്‍ അറസ്റ്റില്‍. മീന്‍ കച്ചവടക്കാരനായ ഗോപാല്‍ എന്നയാളെയാണ്‌
പൊലീസ് അറസ്റ്റ് ചെയ്തത്. തിരുപൂരിലെ കൊങ്കണഗിരിയിലെ നാട്ടുകാര്‍ ചേര്‍ന്ന് നല്‍കിയ പരാതിയിലാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

മെയ് 13 മുതല്‍ ഈ പ്രദേശത്തെ വളര്‍ത്തുനായ്ക്കള്‍ ഓരൊന്നായി ചത്ത് വീഴുകയായിരുന്നു. വായില്‍നിന്ന് നുരയും പതയും വന്ന ഒരു നായയെ ഉടമസ്ഥന്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് വിഷബാധയേറ്റതാണെന്ന് മനസിലായത്. പിന്നീട് നായ്ക്കള്‍ കൂട്ടമായി ചത്തൊടുങ്ങിയതില്‍ സംശയം തോന്നിയ നാട്ടുകാര്‍ സിസിടിവി പരിശോധിച്ചപ്പോഴാണ് ഗോപാല്‍ വിഷം കലര്‍ത്തിയ ഭക്ഷണം നായ്ക്കള്‍ക്ക് നല്‍കുന്നത് കണ്ടത്. തുടര്‍ന്ന് പ്രദേശവാസികള്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.

മീന്‍ പിടിക്കുന്നതിനായി അടുത്തുള്ള ജസംഭരണിയില്‍ പോകുമ്പോള്‍ നായ്ക്കള്‍ തന്നെ നോക്കി കുരയ്ക്കാറുണ്ടെന്നും കുര നിര്‍ത്തുന്നതിനാണ് താന്‍ നായ്ക്കള്‍ക്ക് വിഷം നല്‍കി കൊന്നതെന്നുമാണ് പ്രതി പൊലീസിനോട് പറഞ്ഞത്.

Top