കുഫോസ് വിസി നിയമനം: ഹൈക്കോടതി വിധി ഇന്ന്

കൊച്ചി: കേരള ഫിഷറീസ് ആൻഡ് സമുദ്ര പഠന (കുഫോസ്) വൈസ് ചാൻസലറായി ഡോ റിജി ജോണിനെ നിയമിച്ചതിനെതിരായ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പ്രസ്താവിക്കും. ചീഫ് ജസ്റ്റിസ് എസ് മണികുമാർ, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് വിധി പറയുക. യുജിസി ചട്ടപ്രകാരമല്ല വിസിയെ നിയമിച്ചതെന്നും, അതിനാൽ നിയമനം റദ്ദാക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം.

സാങ്കേതിക സർവകലാശാല വിസി നിയമനം, നിയമന തീയതി മുതൽ റദ്ദാക്കിയ സുപ്രീംകോടതി വിധിക്ക് ശേഷം, കുഫോസ് വി സി നിയമനത്തിൽ ഹൈക്കോടതി സ്വീകരിക്കുന്ന നിലപാട് സർക്കാരിനും നിർണായകമാണ്. എറണാകുളം സ്വദേശിയായ ഡോ. കെ.കെ. വിജയൻ, ഡോ. സദാശിവൻ എന്നിവരാണ് ഹർജിക്കാർ.

കേരള ഫിഷറീസ് ആൻഡ് സമുദ്ര പഠന വൈസ് ചാൻസലർ ആയി ഡോ. കെ റിജി ജോണിനെ നിയമിച്ചത് യു ജി സി ചട്ടപ്രകാരം അല്ലെന്നാണ് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്. 2021 ജനുവരി 23 നാണ് ഡോ. റിജി ജോണിനെ ഫിഷറീസ് സർവകലാശാല വി.സിയായി നിയമിച്ച് ഗവർണർ ഉത്തരവിറക്കിയത്.

യുജിസി മാനദണ്ഡങ്ങൾ അനുസരിച്ച് ഒരു സർവകലാശാലയിൽ പ്രൊഫസറായി പത്തു വർഷത്തെ പ്രവൃത്തി പരിചയം വേണമെന്നിരിക്കെ തമിഴ്നാട് ഫിഷറീസ് സർവകലാശാലയിൽ നിന്ന് കുഫോസിലേക്ക് ഡീൻ ആയി എത്തിയ ഡോ. റിജി പിഎച്ച്ഡി ചെയ്യാൻ പോയ മൂന്നു വർഷം കൂടി പ്രവൃത്തി പരിചയത്തിലുൾപ്പെടുത്തിയാണ് അപേക്ഷ നൽകിയതെന്ന് ഹർജിക്കാർ ആരോപിക്കുന്നു. സേർച്ച് കമ്മിറ്റി വിസി പദവിയിലേക്ക് ഒരാളുടെ പേര് മാത്രമാണ് ശുപാർശ ചെയ്തത്. മാത്രമല്ല സെർച്ച് കമ്മിറ്റിയിൽ അക്കാദമിക് യോഗ്യതയില്ലാത്തവരുണ്ടായിരുന്നുവെന്നും ഹർജിക്കാർ ആരോപിക്കുന്നു.

Top