മത്സ്യത്തൊഴിലാളികള്‍ക്ക് സാറ്റ്‌ലൈറ്റ് ഫോണ്‍ നല്‍കാന്‍ ഫിഷറീസ് വകുപ്പിന്റെ തീരുമാനം

തിരുവനന്തപുരം: മത്സ്യത്തൊഴിലാളികള്‍ക്ക് സാറ്റ്‌ലൈറ്റ് ഫോണ്‍ നല്‍കാന്‍ ഫിഷറീസ് തീരുമാനം. ഇതിനായി 1000 സാറ്റ്‌ലൈറ്റ് ഫോണുകള്‍ വാങ്ങുമെന്നും ഫിഷറീസ് വകുപ്പ് അറിയിച്ചു.

അതേസമയം കൊച്ചിയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടുകള്‍ തിരിച്ചെത്തിയിട്ടില്ല. 200 ബോട്ടുകളാണ് തിരിച്ചെത്താനുള്ളത്. ഇവരുമായി ആശയവിനിമയം നടത്താന്‍ സാധിക്കുന്നില്ലെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിക്കുന്നു. നേവിയും കോസ്റ്റ്ഗാര്‍ഡും തിരച്ചില്‍ നടത്തുകയാണ്. കൊച്ചി തോപ്പുംപടി ഹാര്‍ബാറില്‍ നിന്ന് പോയ 150ലധികം ബോട്ടുകളെ കുറിച്ചാണ് വിവരമില്ലാത്തത്.

ലക്ഷദ്വീപ് മുതല്‍ ഗുജറാത്ത് വരെയുള്ള തീരങ്ങളിലാണ് ഇവര്‍ മത്സ്യബന്ധനം നടത്തുന്നത്. ഈ മേഖലയിലാണ് ന്യൂനമര്‍ദം രൂപപ്പെടുകയും കടന്നുപോകുകയും ചെയ്യുന്നത്. കൊച്ചിയില്‍ നിന്ന് പോയ 600 ബോട്ടുകളില്‍ 300 ബോട്ടുകള്‍ മടങ്ങിയെത്തിയിരുന്നു.

നീണ്ടകരയില്‍ നിന്ന് കടലില്‍ പോയ നൂറോളം ബോട്ടുകളും തിരിച്ചെത്താനുണ്ട്. എന്നാല്‍ ആശങ്കപ്പെടേണ്ടെന്ന് ഫിഷറീസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എച്ച്.സലിം അറിയിച്ചു. മത്സ്യത്തൊഴിലാളികളെ ബന്ധപ്പെടാനുള്ള ശ്രമം തുടരുന്നുവെന്നും എച്ച്.സലിം അറിയിച്ചു. ഇന്ന് വൈകീട്ടോടെ ഇവര്‍ തിരികെ എത്തുമെന്നാണ് സൂചന.

Top