‘ഫാനി’ ചുഴലിക്കാറ്റ് : കടൽക്ഷോഭം രൂക്ഷം, കേരളത്തില്‍ മഴയ്ക്കും കാറ്റിനും സാധ്യത

തിരുവനന്തപുരം: സമുദ്രത്തില്‍ രണ്ട് മീറ്ററിലധികം ഉയരത്തില്‍ തിരമാലകളുണ്ടാവുമെന്ന് കാലാവസ്ഥാ വകുപ്പ്. ശ്രീലങ്കയുടെ തെക്കുകിഴക്ക് വ്യാഴാഴ്ചയോടെ രൂപം കൊള്ളുന്ന ന്യൂനമര്‍ദം തമിഴ്നാട് തീരത്ത് ചുഴലിക്കാറ്റായി എത്താന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കടലില്‍ മീന്‍ പിടിക്കാന്‍ പോയവരോട് തിരികെ വരാന്‍ കാലവസ്ഥാ നിരീക്ഷണ കേന്ദ്രം നിര്‍ദേശിച്ചു.

കേരളത്തില്‍ 29, 30, മേയ് ഒന്ന് തീയതികളില്‍ വ്യാപകമായ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഒറ്റപ്പെട്ടസ്ഥലങ്ങളില്‍ കനത്തമഴയും പെയ്യാം. ചുഴലിക്കാറ്റായി രൂപപ്പെട്ടാല്‍ ഇതിനെ ‘ഫാനി’ എന്ന് വിളിക്കും. ബംഗ്ലാദേശാണ് ഈ പേരിട്ടത്. ഓഖി ചുഴലിക്കാറ്റിന് പേരിട്ടതും ബംഗ്ലാദേശാണ്.

നാളെ മുതല്‍ ഞായറാഴ്ച വരെ ശക്തമായ കാറ്റ് വീശാന്‍ സാധ്യത ഉള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തും അതിനോട് ചേര്‍ന്നുള്ള തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും, തമിഴ്‌നാട് തീരത്തും ഈ കാലയളവില്‍ മത്സ്യബന്ധനത്തിന് പോകരുതെന്നാണ് നിര്‍ദ്ദേശം.

കാറ്റിന്റെ വേഗത മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെയാവാനും വെള്ളിയാഴ്ച്ച കാറ്റിന്റെ വേഗത മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയാവാനും ശനിയാഴ്ച്ച കാറ്റിന്റെ വേഗത മണിക്കൂറില്‍ 60 മുതല്‍ 70കിലോമീറ്റര്‍ വരെയാവാനും ഞായറാഴ്ച്ച കാറ്റിന്റെ വേഗത മണിക്കൂറില്‍ 80 മുതല്‍ 90കിലോമീറ്റര്‍ വരെയും തമിഴ്നാട് തീരത്ത് കാറ്റിന്റെ വേഗത മണിക്കൂറില്‍ 40 മുതല്‍ 50കിലോമീറ്റര്‍ വരെയാവാനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു.

തിരുവനന്തപുരം തീരത്ത് കടലാക്രമണം രൂക്ഷമാണ്. വലിയതുറയില്‍ ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് കടല്‍ കരകയറി തുടങ്ങിയത്. പാലത്തിന് സമീപം 10 ലധികം വീടുകളില്‍ വെള്ളം കയറി.

Top