കര്‍ണാടകയില്‍ ആദ്യ സിക വൈറസ് റിപ്പോര്‍ട്ട് ചെയ്തു

ബാ​ഗ്ലൂർ: കർണാടകയിൽ ആദ്യ സിക വൈറസ് ബാധ റിപ്പോർട്ടു ചെയ്തു. റായ്ച്ചൂർ ജില്ലയിലെ മാൻവിയിൽ അഞ്ചുവയസുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടിയോ കുടുംബാംഗങ്ങളോ പുറത്തേക്ക് യാത്രകൾ നടത്തിയിരുന്നില്ല. ഗ്രാമത്തിലെ ഒറ്റപ്പെട്ട സ്ഥലത്താണ് ഇവർ താമസിച്ചിരുന്നത്. കുടുംബത്തിലെ അഞ്ച് അംഗങ്ങളുടെയും രക്തസാമ്പിളുകളും സെറം സാമ്പിളുകളും പരിശോധനയ്ക്ക് അയച്ചെന്നും മറ്റാർക്കും സിക സ്ഥിരീകരിച്ചിട്ടില്ലെന്നും കർണാടക ആരോഗ്യമന്ത്രി ഡോ. കെ. സുധാകർ പറഞ്ഞു.

കേരളം, ഉത്തർപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്ന് സിക നേരത്തെ സിക വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും കർണാടകയിലെ ആദ്യത്തെ കേസാണിത്. പനി ബാധിച്ച കുട്ടിയുടെ സെറം ഡെങ്കിപ്പനിക്കും ചിക്കുൻഗുനിയയ്ക്കും വേണ്ടിയാണ് ആദ്യം പരിശോധിത്. ഇവ കണ്ടെത്താത്തതിനെ തുടർന്ന് പൂനെയിലെ വൈറോളജി ലാബിലേക്ക് അയയ്ക്കുകയായിരുന്നു. സംസ്ഥാന സർക്കാർ സ്ഥിതിഗതികൾ ജാഗ്രതയോടെ നിരീക്ഷിച്ചു വരികയാണെന്നും ഡോ സുധാകർ പറഞ്ഞു. പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും സിക വൈറസിനെ നേരിടാൻ ആരോഗ്യവകുപ്പ് മാർഗനിർദേശങ്ങൾ ഉടൻ പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ പരിശോധനകൾ നടത്താൻ ബെംഗളൂരുവിൽ നിന്നും കൊൽക്കത്തയിൽ നിന്നും രണ്ട് വിദഗ്ധ സംഘങ്ങളും സ്ഥലത്തെത്തിയിട്ടുണ്ട്.

Top