ആമസോണ്‍ പ്രദേശത്തെ ഗോത്രവര്‍ഗക്കാരന്‍ കോവിഡ് ബാധിച്ച് മരിച്ചു; ആശങ്കയില്‍ ബ്രസീല്‍

ബ്രസീല്‍: ആമസോണിലെ മഴക്കാടുകളില്‍ കഴിയുന്ന ആദിവാസി വിഭാഗമായ യനോമാമി വിഭാഗങ്ങള്‍ക്കിടയില്‍ കോവിഡ് ബാധിച്ച് ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച അല്‍വെനെയ് സിരിസാന്‍ എന്ന 15 കാരനാണ് മരിച്ചത്. ബോവ വിസ്റ്റയിലെ പ്രധാന ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് കുട്ടിമരണത്തിന് കീഴടങ്ങിയത്.

വടക്കന്‍ ബ്രസീലിലെ ഗോത്രവിഭാഗമായ യാനോ മിമിയിലുണ്ടായ കൊവിഡ് 19 ബാധ ലോകത്തെ ആശങ്കയിലാക്കിയിരുന്നു. ആമസോണ്‍ മഴക്കാടുകളില്‍ ബാഹ്യസമ്പര്‍ക്കം ഇല്ലാതെ കഴിയുന്ന ഗോത്രവിഭാഗമാണ് യാനോമാമി. ഇവര്‍ക്കിടയില്‍ വൈറസ് ബാധയുണ്ടായാല്‍ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്നാണ് നരവംശശാസ്ത്രജ്ഞര്‍ പറയുന്നത്.

വെനസ്വലയുമായി അതിര്‍ത്തി പങ്കിടുന്ന മേഖലകളിലാണ് ഈ ഗോത്രവിഭാഗം താമസിക്കുന്നത്. 26000 പേരോളമാണ് ഈ മേഖലയില്‍ താമസിക്കുന്നത്. 20ാം നൂറ്റുണ്ടിന്റെ പകുതിവരെ പൂര്‍ണമായി ഒറ്റപ്പെട്ട് കഴിഞ്ഞിരുന്ന ഇവരെ 1970 ല്‍ പിടിപെട്ട അഞ്ചാംപനിയും മലേറിയയും തകര്‍ത്തിരുന്നു.

സ്വര്‍ണഖനനത്തിനെത്തിയവരുടെ അധിനിവേശമാണ് നേരത്തെ ഇവര്‍ക്കിടയില്‍ അഞ്ചാംപനിയടക്കമുള്ള പകര്‍ച്ച വ്യാധികള്‍ പകര്‍ത്തിയിരുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഒരാഴ്ചയോളമായി അല്‍വെനെയ് സിരിസാന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. സ്വര്‍ണഖനികളിലേക്കുള്ള പാതയ്ക്ക് സമീപമാണ് സിരിസാന്‍ താമസിച്ചിരുന്നതെന്നാണ് ആമസോണ്‍ വാച്ച് ട്വീറ്റ് ചെയ്യുന്നത്. ഈ മേഖലയില്‍ രോഗലക്ഷണം കാണിച്ചവരെ ഐസൊലേറ്റ് ചെയ്തിട്ടുണ്ടെന്നും ടെസ്റ്റ് കിറ്റുകള്‍ ഇവിടേക്ക് എത്തിച്ചിട്ടുണ്ടെന്നുമാണ് വിവരം.

പ്രാദേശിക റിപ്പോര്‍ട്ടുകള്‍ പ്രകാരം ആദിവാസി വിഭാഗങ്ങള്‍ക്കിടയിലെ ഏഴ് പേര്‍ക്ക് ഇതിനോടകം തന്നെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഗോത്രവര്‍ഗമായ കൊകാമ വിഭാഗത്തിലെ 20കാരിക്കാണ് ഒരാഴ്ച മുന്‍പ് ആദ്യമായി രോഗബാധ സ്ഥിരീകരിച്ചത്. 300 ഗോത്രവിഭാഗങ്ങളിലായി 800,000 ജനങ്ങളാണ് ബ്രസീലില്‍ ഉള്ളത്.

Top