മുല്ലപ്പെരിയാര്‍: അഞ്ചംഗ മേല്‍നോട്ട സമിതിയുടെ ആദ്യ സന്ദര്‍ശനം ഇന്ന്

ഇടുക്കി: മുല്ലപ്പെരിയാർ മേൽനോട്ട സമിതി ഇന്ന് മുല്ലപ്പെരിയാർ അണക്കെട്ട് സന്ദർശിക്കും. സുപ്രിംകോടതി നിർദേശ പ്രകാരം രണ്ട് സങ്കേതിക വിദഗ്ധരെ ഉൾപ്പെടുത്തി അഞ്ചംഗ സമിതിയെ രൂപീകരിച്ച ശേഷമുള്ള ആദ്യ സന്ദർശമാണ് ഇന്ന് നടക്കുന്നത്. ഇറിഗേഷൻ ആൻഡ് അഡ്മിനിസ്‌ട്രേഷൻ ചീഫ് എൻജിനീയർ അലക്‌സ് വർഗീസ് , കാവേരി സെൽ ചെയർമാൻ ആർ.സുബ്രഹ്മണ്യൻ എന്നിവരെയാണ് സമിതിയിൽ പുതിയതായി ഉൾപ്പെടുത്തിയത്. മേൽനോട്ട സമിതിയെയാണ് സുപ്രിംകോടതി ഡാം സുരക്ഷയുടെ പൂർണ അധികാരം ഏൽപ്പിച്ചിരുന്നത്.

മുല്ലപ്പെരിയാർ മേൽനോട്ട സമിതിയുടെ അധികാര പരിധി കൂട്ടി സുപ്രിംകോടതി ഇടപെട്ട് വർധിപ്പിച്ചിരുന്നു. ഡാം സുരക്ഷാ നിയമപ്രകാരമുള്ള അധികാരം മേൽനോട്ട സമിതിക്ക് കൈമാറാനായിരുന്നു സുപ്രിംകോടതി ഉത്തരവ്. ദേശീയ ഡാം സുരക്ഷാ അതോറിറ്റി പൂർണ സജ്ജമാകുന്നത് വരെയാണ് ക്രമീകരണം. ജസ്റ്റിസ് എ.എം.ഖാൻവിൽക്കർ അധ്യക്ഷനായ സുപ്രിംകോടതി ബെഞ്ചാണ് വിധി പ്രസ്താവിച്ചിരുന്നത്.

മേൽനോട്ട സമിതി പുനഃസംഘടിപ്പിക്കുന്നതിന്റെ ഭാഗമായി കേരള തമിഴ്‌നാട് സംസ്ഥാനങ്ങളുടെ ഓരോ സാങ്കേതിക അംഗത്തെ വീതം സമിതിയിൽ ഉൾപ്പെടുത്താനായിരുന്നു തീരുമാനമായിരുന്നത്. ഇനി മുതൽ സംസ്ഥാനങ്ങൾ തമ്മിലുള്ള തർക്കും പരിഹരിക്കുന്നതിനും മേൽനോട്ട സമിതിക്ക് അധികാരം നൽകിയിരുന്നു. പ്രദേശികമായി നാട്ടുകാരുടെ ആശങ്കകൾ പരിഗണിച്ചുകൊണ്ട് വേണം മേൽനോട്ട സമിതി പ്രവർത്തിക്കാനെന്നും സുപ്രിംകോടതി പറഞ്ഞു. നാട്ടുകാർക്ക് എന്തെങ്കിലും പരാതിയുണ്ടെങ്കിൽ അത് മേൽനോട്ട സമിതിയെ അറിയിക്കാം. മേൽനോട്ട സമിതി അത് പരിഗണിക്കുകയും പരിശോധിക്കുകയും വേണമെന്നും ഉത്തരവിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

Top