ഡല്‍ഹിയിലുണ്ടായ കലാപത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ആദ്യ ശിക്ഷാവിധി പ്രഖ്യാപിച്ചു

ഡല്‍ഹി: 2020 ഫെബ്രുവരിയില്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയിലുണ്ടായ കലാപത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ആദ്യ ശിക്ഷാവിധി പ്രഖ്യാപിച്ചു. ദിനേശ് യാദവ് എന്നയാളെയാണ് കോടതി അഞ്ച് വര്‍ഷം തടവിന് ശിക്ഷിച്ചത്. ഡല്‍ഹി കലാപക്കേസില്‍ ആദ്യമായി ശിക്ഷിക്കപ്പെടുന്നയാളാണ് ദിനേശ് യാദവ്.

73 വയസുള്ള സ്ത്രീയുടെ വീട് കൊള്ളയടിക്കുകയും കത്തിക്കുകയും കലാപത്തിന് നേതൃത്വം നല്‍കുകയും ചെയ്ത സംഭവങ്ങളില്‍ ദിനേശ് യാദവ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഗോകുല്‍പുരിയിലെ ഭഗീരഥി വിഹാറില്‍ താമസിക്കുന്ന മനോരി എന്ന 73 കാരിയുടെ വീടാണ് ഇയാളുടെ നേതൃത്വത്തില്‍ കത്തിച്ചത്.

2020 ഫെബ്രുവരി 25ന് ഇരുനൂറോളം വരുന്ന കലാപകാരികള്‍ തന്റെ വീട് കൊള്ളയടിക്കുകയും കത്തിക്കുകയുമായിരുന്നുവെന്ന് ഇവര്‍ പറഞ്ഞു. വീട്ടിലെ മറ്റ് അംഗങ്ങള്‍ സ്ഥലത്തുണ്ടായിരുന്നില്ല. രണ്ട് പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴിയും കോടതി പരിഗണിച്ചു.

പ്രതി ദിനേശ് യാദവ് അക്രമിസംഘത്തിലുണ്ടായിരുന്നെന്നും എന്നാല്‍ വീട് കത്തിക്കുന്നത് തങ്ങള്‍ കണ്ടില്ലെന്നുമായിരുന്നു പൊലീസ് കോടതിയെ അറിയിച്ചത്. അക്രമിസംഘത്തിന്റെ കൂടെയുള്ളയാളാണെങ്കില്‍ വീട് കത്തിച്ചതിനും ഇയാള്‍ ഉത്തരവാദിയായി കണക്കാക്കാമെന്ന് ഡല്‍ഹി കര്‍കര്‍ദൂമ കോടതി നിരീക്ഷിച്ചു.

Top