ആദ്യ ടെസ്റ്റ്; ഒന്നാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയയ്ക്ക് ആറ് വിക്കറ്റ് നഷ്ടം

അഡ്ലെയ്ഡ്: ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയക്ക് ആറ് വിക്കറ്റ് നഷ്ടം. രണ്ടാം ദിനം ഇനിയും 17.2 ഓവര്‍ ബാക്കി നില്‍ക്കെ ഓസീസിന് ഒപ്പമെത്താന്‍ 101 റണ്‍സ് കൂടി വേണം. മൂന്ന് വിക്കറ്റ് വീഴ്ത്തിയ അശ്വിനും രണ്ടെണ്ണം സ്വന്തമാക്കിയ ഇശാന്ത് ശര്‍മയുമാണ് ഓസീസിനെ തകര്‍ത്തത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ട്രാവിസ് ഹെഡ് (39), പാറ്റ് കമ്മിന്‍സ് (5) എന്നിവരാണ് ക്രീസില്‍.

ഓപ്പണര്‍മാരായ ആരോണ്‍ ഫിഞ്ച് (0), മാര്‍കസ് ഹാരിസ് (26), ഉസ്മാന്‍ ഖവാജ (28), ഷോണ്‍ മാര്‍ഷ് (2) എന്നിവരെയാണ് ഓസീസിന് ആദ്യ രണ്ട് സെഷനില്‍ നഷ്ടമായത്. ചായയ്ക്ക് ശേഷം പീറ്റര്‍ ഹാന്‍ഡ്കോംപ്സ് (34), ക്യാപ്റ്റന്‍ ടിം പെയ്ന്‍ (5) എന്നിവരേയും ഇന്ത്യന്‍ ബൗളര്‍മാര്‍ പവലിയനിലെത്തിച്ചു. ഹാന്‍ഡ്കോംപിനെ ബുംറ, വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന്റെ കൈകളിലെത്തിച്ചപ്പോള്‍ പെയ്നെ ഇശാന്തും ഇതേ രീതിയില്‍ പുറത്താക്കി.

നേരത്തെ, രണ്ടാം ദിവസത്തെ ആദ്യ പന്തില്‍ തന്നെ ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് അവസാനിച്ചു. ക്രിസീലുണ്ടായിരുന്ന മുഹമ്മദ് ഷമി ഓസീസ് പേസര്‍ ഹേസല്‍വുഡിന് വിക്കറ്റ് നല്‍കി മടങ്ങി. ഓസീസിന് വേണ്ടി ഹേസല്‍വുഡ് മൂന്ന് വിക്കറ്റ് വീഴ്ത്തി. പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, നഥാന്‍ ലിയോണ്‍ എന്നിവര്‍ക്ക് രണ്ട് വിക്കറ്റുണ്ട്.

ചേതേശ്വര്‍ പൂജാരയുടെ തകര്‍പ്പന്‍ സെഞ്ചുറിയാണ് ഇന്ത്യയുടെ മുഖം രക്ഷിച്ചത്. മൂന്നാമനായി ഇറങ്ങി 231 പന്തില്‍ ആറ് ബൗണ്ടറിയും ഒരു സിക്സും സഹിതമാണ് പൂജാര 16-ാം ടെസ്റ്റ് സെഞ്ചുറി തികച്ചത്.

Top