ഇന്ത്യൻ സൈനിക ശക്തി വഴിത്തിരിവിൽ, റഫേൽ കൂടി എത്തിയത് വൻ നേട്ടമാകും

ക്രമിക്കാന്‍ പാക്കിസ്ഥാന്‍ ചിന്തിക്കും മുന്‍പ് ആ രാജ്യത്തെ നാമവിശേഷമാക്കാന്‍ ശേഷിയുള്ള പോര്‍ വിമാനം ഇനി ഇന്ത്യക്ക് സ്വന്തം.ഫ്രാന്‍സില്‍ നിന്നും ആദ്യ റഫേല്‍ വിമാനം ഏറ്റുവാങ്ങുന്നതിനായി പ്രതിരോധ മന്ത്രി തന്നെയാണ് നേരിട്ട് പാരീസിലെത്തിയത്. ഇന്ത്യക്ക് എത്ര മാത്രം പ്രിയപ്പെട്ടതാണ് ഈ യുദ്ധവിമാനമെന്നത് വ്യക്തമാക്കുന്നതാണ് ഈ സന്ദര്‍ശനം.

36 റഫേല്‍ വിമാനങ്ങളാണ് ഇന്ത്യ ഫ്രാന്‍സില്‍ നിന്നും വാങ്ങുന്നത്. ഇതില്‍ ആദ്യത്തേതാണ് ഇപ്പോള്‍ കൈമാറിയിരിക്കുന്നത്. ബാക്കിയുള്ളവ അധികം താമസിയാതെ തന്നെ ഇന്ത്യയിലെത്തും.

ലോകത്ത് ഇന്ന് കിട്ടാവുന്നതില്‍ വച്ച് ഏറ്റവും പ്രഹര ശേഷിയുള്ള യുദ്ധവിമാനമാണ് റഫേല്‍. അതു കൊണ്ട് തന്നെയാണിപ്പോള്‍ പാക്ക് സൈന്യത്തിന്റെയും ചങ്കിടിക്കുന്നത്. കാലപഴക്കമുള്ള റഷ്യന്‍ വിമാനത്തില്‍ കയറി അമേരിക്കയുടെ ആധുനിക വിമാനത്തെ വെടിവെച്ചിട്ടവരാണ് നമ്മുടെ വൈമാനികര്‍.

ബാലക്കോട്ടെ ആക്രമണത്തിനു ശേഷം പാക്ക് പ്രകോപനത്തിന് വ്യാമസേന നല്‍കിയ ആ തിരിച്ചടി ലോകം കണ്ടതാണ്. അഭിനന്ദന്‍ വര്‍ദ്ധമാനെ പോലെ സമര്‍ത്ഥരായ വൈമാനികരുടെ കയ്യില്‍ റഫേല്‍ കിട്ടിയാലുള്ള അവസ്ഥ ചിന്തിക്കാന്‍ പോലും ഇനി പാക്കിസ്ഥാന്‍ ആഗ്രഹിക്കുകയില്ല. ഒരു മിന്നല്‍ പോലെ എത്തുന്ന കാലന്‍ , അതാണ് റഫേല്‍ യുദ്ധ വിമാനം.

15.3 മീറ്റര്‍ നീളവും 5.3 മീറ്റര്‍ ഉയരവുമുള്ള ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത ഇലക്ട്രോണിക് സ്‌കാനിങ് റഡാര്‍ ഉപയോഗിക്കുന്ന ഏക യൂറോപ്യന്‍ പോര്‍വിമാനം എന്ന സവിശേഷതയാണ്. വായുവില്‍ നിന്നും വായുവിലേക്കും കരയിലേക്കും ഒരേസമയം ആക്രമണം നടത്താന്‍ ശേഷിയുമുണ്ട്. ലക്ഷ്യസ്ഥാനങ്ങള്‍ കണ്ടെത്തി അവയുടെ ത്രിമാന രേഖാചിത്രം ഉണ്ടാക്കി ആക്രമണം നടത്താനുള്ള കഴിവ് മറ്റ് യുദ്ധവിമാനങ്ങളില്‍ നിന്നും റഫേലിനെ വ്യത്യസ്തമാക്കുന്നതാണ്. ഇന്ത്യന്‍ ആക്രമണശേഷിയുടെ കുന്തമുനയായി ഇനി ഈ യുദ്ധവിമാനം മാറും.

നിലവില്‍ ലോക സൈനിക കരുത്ത് പരിശോധിച്ചാല്‍ അതില്‍ നാലാമത്തെ വലിയ ശക്തിയാണ് ഇന്ത്യ. ആയുധ ശേഷിയുടെ പട്ടികയിലും വലിയ മുന്നേറ്റമാണ് സമീപകാലത്ത് ഇന്ത്യ നടത്തിയിരിക്കുന്നത്. കരസേനയുടെ അംഗബലത്തിന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനത്താണ് നമ്മുടെ രാജ്യം. പാക്കിസ്ഥാനാകട്ടെ പതിമൂന്നാം സ്ഥാനത്ത് മാത്രമാണുള്ളത്. സൈനിക അംഗസംഖ്യയില്‍ ഒന്നാമത് ചൈനയാണെങ്കിലും തന്ത്രങ്ങളുടെ കാര്യത്തില്‍ മുന്നില്‍ ഇന്ത്യ തന്നെയാണുള്ളത്.

13,62,500 സൈനികരാണ് ഇന്ത്യന്‍ കരസേനക്കുള്ളത്. ഏഴ് കമാന്‍ഡര്‍മാര്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന കരസേന രാജ്യത്തെ മൊത്തം സൈനിക ശേഷിയുടെ 80 ശതമാനത്തോളം വരും. മിഗ് 29, മിറാഷ്, സുഖോയ്, ബോയിംഗ്, ജാഗ്വാര്‍ തുടങ്ങി ലോകത്തില്‍ മുന്‍പന്തിയുള്ള എല്ലാ യുദ്ധവിമാനങ്ങളും ഇന്ത്യന്‍ സൈന്യത്തിന്റെ കരുത്തായുണ്ട്. ഈ ശ്രേണിയിലേക്കാണ് റഫേല്‍ യുദ്ധ വിമാനവും ലോകത്തെ നമ്പര്‍ വണ്‍ അറ്റാക്ക് ഹെലിക്കോപ്റ്ററായ അപ്പാച്ചെയും എത്തിയിരിക്കുന്നത്.

ഇന്ത്യന്‍ വ്യോമസേനക്കുള്ള 2,102 വിമാനങ്ങളില്‍ 676 എണ്ണവും യുദ്ധവിമാനങ്ങളാണ്. മിഗ്, ദ്രുവ്, ഡോര്‍ണിയര്‍ തുടങ്ങി ജര്‍മ്മന്‍, ഇസ്രയേല്‍ യുദ്ധവിമാനങ്ങളെല്ലാം വ്യോമസേനയുടെ ഭാഗമാണ്. ഒരുലക്ഷത്തി നാല്പതിനായിരം സൈനികരാണ് വ്യോമസേനക്കുള്ളത്. 137 യുദ്ധക്കപ്പലുകളും 223 യുദ്ധവിമാനങ്ങളും അടങ്ങുന്ന ഇന്ത്യന്‍ നാവികസേനയുടെ പകുതിയോളം ശേഷി മാത്രമാണ് പാക്കിസ്ഥാനുള്ളത്. 15 മുങ്ങിക്കപ്പലുകള്‍ ഇന്ത്യന്‍ തീരത്ത് എപ്പോഴും എന്തിനും സജ്ജമായി നില്‍ക്കുകയാണ്.

അതിര്‍ത്തി രക്ഷാ സേന, തീരസേന എന്നിവയെല്ലാം ഇതിന് പുറമെയുള്ള കരുത്തുകളാണ്. ഇസ്രയേലില്‍ നിര്‍മ്മിച്ച 218 ആളില്ലാ യുദ്ധവിമാനങ്ങള്‍ ഇപ്പോഴും പാക്ക് സൈന്യത്തിന്റെ പേടിസ്വപ്‌നമാണ്. അമേരിക്കയുടെ ആധുനിക യുദ്ധ വിമാനങ്ങളേയും മിസൈലുകളേയും ചാരമാക്കാന്‍ കഴിയുന്ന റഷ്യയുടെ എസ് 400 ട്രയംഫ്ഉം അധികം വൈകാതെ തന്നെ ഇന്ത്യ സ്വന്തമാക്കാന്‍ പോകുന്ന കരുത്താണ്. 42,000 കോടിയുടെ കരാറാണ് ഇത് സംബന്ധമായി റഷ്യയുമായി ഇന്ത്യ ഒപ്പുവെച്ചിരിക്കുന്നത്.

സൈനികരെ പൂര്‍ണ്ണമായും ആധുനികവത്ക്കരിക്കുന്നതിനുള്ള നടപടികളും ധ്രുതഗതിയില്‍ നടന്ന് വരികയാണ്. കര- നാവിക- വ്യോമസേനകളുടെ ആധുനീകവല്‍ക്കരണം വലിയ ആത്മവിശ്വാസമാണ് ഇന്ത്യന്‍ സേനയ്ക്കിപ്പോള്‍ നല്‍കിയിരിക്കുന്നത്.

Staff Reporter

Top