ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര മത്സരം കളിക്കുന്ന ആദ്യ പുരുഷതാരം; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ഗിന്നസ്

റെയ്ക്കവിക്ക്:ഫുട്ബോളില്‍ ചരിത്ര നേട്ടം സ്വന്തമാക്കി പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. 200 അന്താരാഷ്ട്ര മത്സരങ്ങള്‍ കളിക്കുന്ന ആദ്യ പുരുഷ താരമെന്ന നേട്ടമാണ് റൊണാള്‍ഡോ സ്വന്തമാക്കിയത്. യൂറോകപ്പ് യോഗ്യതാ റൗണ്ടില്‍ ഐസ്ലന്‍ഡിനെതിരേ കളത്തിലിറങ്ങിയതോടെയാണ് താരത്തിന് ഈ ഗിന്നസ് റെക്കോഡ് സ്വന്തമായത്.

തന്റെ 197-ാം അന്താരാഷ്ട്ര മത്സരം കളിച്ചപ്പോള്‍ തന്നെ പുരുഷ ഫുട്‌ബോള്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച കളിക്കാരനായി റൊണാള്‍ഡോ മാറിയിരുന്നു. കുവൈത്തിന്റെ ബാദര്‍ അല്‍-മുതവയുടെ റെക്കോഡാണ് റൊണാള്‍ഡോ മറികടന്നത്.മത്സരത്തില്‍ 89-ാം മിനിറ്റില്‍ റൊണാള്‍ഡോ നേടിയ ഏക ഗോളിന് പോര്‍ച്ചുഗല്‍, ഐസ്ലന്‍ഡിനെ തോല്‍പ്പിക്കുകയും ചെയ്തു. അന്താരാഷ്ട്ര ഫുട്ബോളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ സ്വന്തമാക്കിയ താരമെന്ന റെക്കോഡും റൊണാള്‍ഡോയ്ക്കാണ്. 123 ഗോളുകളാണ് താരത്തിന്റെ അക്കൗണ്ടിലുള്ളത്.

18 വര്‍ഷവും ആറു മാസവും 15 ദിവസവും പ്രായമുള്ളപ്പോഴാണ് റൊണാള്‍ഡോ പോര്‍ച്ചുഗല്‍ ടീമിനായി അന്താരാഷ്ട്ര ഫുട്‌ബോളില്‍ അരങ്ങേറുന്നത്. രണ്ട് പതിറ്റാണ്ട് പിന്നിടുമ്പോള്‍ മറ്റാര്‍ക്കും എത്തിപ്പിടിക്കാനാകാത്ത നേട്ടമാണ് ഇപ്പോള്‍ താരത്തിന് സ്വന്തമായിരിക്കുന്നത്. 2003 ഓഗസ്റ്റ് 20-ന് കസാഖ്‌സ്താനെതിരേയായിരുന്നു താരത്തിന്റെ അരങ്ങേറ്റം. പുരുഷ-വനിതാ ഫുട്‌ബോളില്‍ കൂടുതല്‍ മത്സരം കളിച്ചത് അമേരിക്കയുടെ ക്രിസ്റ്റീനെ ലില്ലിയാണ്. 354 മത്സരങ്ങളിലാണ് ലില്ലി കളത്തിലിറങ്ങിയത്.

Top