ഇന്ത്യന്‍ സ്ട്രീറ്റ് ക്രിക്കറ്റ് ലീഗിന്റെ ആദ്യ പതിപ്പ്;സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു

മുംബൈ: ഇന്ത്യന്‍ സ്ട്രീറ്റ് ക്രിക്കറ്റ് ലീഗിന്റെ ആദ്യ പതിപ്പിന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. പക്ഷേ ആദ്യ മത്സരത്തില്‍ താരമായത് ആമിര്‍ ഹുസൈന്‍ ലോണ്‍ എന്ന ജമ്മു കാശ്മീരുകാരനാണ്. രണ്ടു കൈകളും ഇല്ലാതെ സച്ചിനൊപ്പം കളിക്കാനിറങ്ങിയതോടെയാണ് ആമിര്‍ ശ്രദ്ധേയനായത്.എട്ടാം വയസ്സില്‍ ഇരു കൈകളും ആമിറിന് നഷ്ടമായി. പിതാവിന്റെ തടിമില്ലില്‍ ജോലിചെയ്തുകൊണ്ടിരിക്കെയാണ് ആമിറിന് കനത്ത തിരിച്ചടി നേരിട്ടത്.

കൈയില്ലാത്തതിനെക്കുറിച്ചോര്‍ത്ത് ആമിര്‍ ഒരിക്കലും കരഞ്ഞിട്ടില്ല. ക്രിക്കറ്റിനെ സ്നേഹിച്ച ആമിറിന് കാലുകള്‍ കരുത്തേകി. കാലു കൊണ്ട് എഴുതുകയും ഭക്ഷണം കഴിക്കുകയും നീന്തുകയും ഷേവ് ചെയ്യുകയും എല്ലാം ആമിറിന് കഴിയും. ഒപ്പം മികച്ച ക്രിക്കറ്റ് താരവുമാണ്. ജമ്മു കശ്മീരിന്റെ അംഗപരിമിതരുടെ സംസ്ഥാന ക്രിക്കറ്റ് ടീം നായകനാണ് ഈ 34-കാരന്‍. ടീമിന്റെ പരിശീലകനും ആമിര്‍ തന്നെയാണ്.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ജമ്മു കാശ്മീര്‍ സന്ദര്‍ശിച്ച സച്ചിന്‍ ആമിറിന് ബാറ്റ് സമ്മാനിച്ചിരുന്നു. കൈകളില്ലാത്ത ആമിര്‍ ക്രിക്കറ്റ് കളിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായതിന് പിന്നാലെയായിരുന്നു സച്ചിന്റെ സന്ദര്‍ശനം. ഒപ്പം സച്ചിന്‍ തന്നെ പ്രഥമ സ്ട്രീറ്റ് ക്രിക്കറ്റ് ലീഗിലേക്ക് ആമിറിനെ ക്ഷണിച്ചു. ഉദ്ഘാടന മത്സരത്തില്‍ സച്ചിനൊപ്പം ഓപ്പണിംഗ് ബാറ്റ് ചെയ്യാന്‍ താരത്തിന് അവസരം ലഭിച്ചു. ഒപ്പം പന്തെറിയാനും സച്ചിന്‍ ആമിറിനെ ക്ഷണിച്ചു.

Top