കോവിഡിനെതിരായ വാക്‌സിന്‍; ഒന്നാംഘട്ടം ഫലം കണ്ടതായി അമേരിക്കന്‍ കമ്പനി

വാഷിങ്ടണ്‍: കോവിഡിനെതിരെ ആദ്യം വികസിപ്പിച്ച വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിച്ചതില്‍ ആശാവഹമായ ഫലങ്ങളാണ് ലഭിച്ചതെന്ന് നിര്‍മാതാക്കളായ അമേരിക്കന്‍ കമ്പനി മൊഡേണ.

ആദ്യഘട്ടത്തില്‍ എട്ടുപേരിലാണ് വാക്‌സിന്‍ പരീക്ഷിച്ചത്. ലാബില്‍ നടന്ന പരീക്ഷണ ഫലങ്ങള്‍ സാധൂകരിക്കുന്ന തരത്തില്‍ ഇവരില്‍ വൈറസിന്റെ പെരുകല്‍ തടയുന്ന തരത്തില്‍ ശരീരം ആന്റിബോഡി ഉത്പാദിപ്പിച്ചുവെന്നാണ് മൊഡേണ പറയുന്നത്.

കോവിഡ് ഭേദമായവരില്‍ കാണപ്പെട്ട ആന്റിബോഡിക്ക് സമാനമായ ആന്റിബോഡിയാണ് വാക്‌സിന്‍ പരീക്ഷിച്ചവരില്‍ കാണപ്പെട്ടതെന്നും ഇത് സുപ്രധാന മുന്നേറ്റമാണെന്നും മരുന്ന കമ്പനി അവകാശപ്പെട്ടു.

മാര്‍ച്ചില്‍ നടന്ന ആദ്യഘട്ട പരീക്ഷണം വിജയകരമായതിനാല്‍ രണ്ടാം ഘട്ടത്തില്‍ 600 പേരില്‍ വാക്‌സിന്‍ ഉടന്‍ പരീക്ഷിക്കാനൊരുങ്ങുകയാണ് കമ്പനി. ജൂലൈയോടെ മൂന്നാം ഘട്ട പരീക്ഷണം നടക്കും. ആയിരം പേരിലാകും പരീക്ഷണം നടക്കുക. ഈ മാസം തന്നെ വാക്‌സിന്റെ രണ്ടാം ഘട്ട പരീക്ഷണത്തിന് കമ്പനിക്ക് എഫ്ഡിഎ അനുമതി നല്‍കി കഴിഞ്ഞു. അതേസമയം, മൂന്നാം ഘട്ട പരീക്ഷണത്തിലും വാക്‌സിന്‍ പ്രയോജനപ്പെടുമെന്ന് തെളിഞ്ഞാല്‍ 2021ഓടെ വ്യാവസായിക അടിസ്ഥാനത്തിലുള്ള ഉത്പാദനം ഉണ്ടാകും.

ലോ, മീഡിയം, ഹൈ എന്നിങ്ങനെ മൂന്ന് തരത്തിലുള്ള ഡോസുകളാണ് പരീക്ഷണത്തിനായി തയ്യാറാക്കിയതെങ്കിലും ആദ്യത്തെ രണ്ട് തരത്തിലുള്ള ഡോസുകള്‍ പരീക്ഷിച്ചപ്പോള്‍ ഒരാളില്‍ വാക്‌സിന്‍ കുത്തിവെച്ച സ്ഥലത്ത് ചുവന്ന തടിപ്പും വേദനയുമാണ് പ്രകടമായത്. എന്നാല്‍ ഹൈ ഡോസ് വാക്‌സിന്‍ പ്രയോഗിച്ച മൂന്നുപേരില്‍ പനി, പേശിവേദന, തലവേദന തുടങ്ങിയ ലക്ഷണങ്ങള്‍ കാണിച്ചുവെന്നും കമ്പനി പറയുന്നു.

Top