കൊറോണ വൈറസ് ഉത്തര കൊറിയയിലുമെത്തി; അടിയന്തര യോഗം വിളിച്ചു

പ്യോഗ്യാംഗ്: ആദ്യ കൊറോണ വൈറസ് കേസ് ഉത്തരകൊറിയയില്‍ റിപ്പോര്‍ട്ട് ചെയ്തു. മൂന്നു വര്‍ഷം മുമ്പ് രാജ്യംവിട്ട് ദക്ഷിണ കൊറിയയിലേക്കു പോയശേഷം കഴിഞ്ഞ ആഴ്ച തിരിച്ചെത്തിയ ആള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഡീമാര്‍ക്കേഷന്‍ ലൈനിലൂടെ തിരിച്ചെത്തിയ ഇയാള്‍ക്ക് കോവിഡ് ലക്ഷണങ്ങള്‍ ഉണ്ട്.

ആദ്യ കേസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഏകാധിപതി കിം ജോംഗ് ഉന്‍ അടിയന്തര യോഗം വിളിച്ചുചേര്‍ത്ത് സാഹചര്യങ്ങള്‍ വിലയിരുത്തി. അതിര്‍ത്തി നഗരമായ കീസോംഗില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയായതായാണ് സൂചന.

അതേസമയം, അതീവ സുരക്ഷയുള്ള ഡീമാര്‍ക്കേഷന്‍ ലൈന്‍ മറികടന്നു രോഗി എങ്ങനെ രാജ്യത്ത് എത്തി എന്നത് അന്വേഷിക്കാന്‍ കിം ജോംഗ് ഉന്‍ ഉത്തരവിട്ടിട്ടുണ്ട്. വീഴ്ച വരുത്തിയവര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കുമെന്നും കിം ജോംഗ് ഉന്‍ വ്യക്തമാക്കി.

രാജ്യത്ത് ഇതുവരെ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ഉത്തരകൊറിയ സമ്മതിച്ചിരുന്നില്ല. ആറു മാസം മുമ്പ് ഉത്തരകൊറിയ അതിര്‍ത്തികള്‍ അടയ്ക്കുകയും ജനങ്ങളെ ഐസൊലേഷനില്‍ പാര്‍പ്പിക്കുകയും ചെയ്തിരുന്നതായാണു റിപ്പോര്‍ട്ടുകള്‍.

Top