ഒന്നാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസ്; അധ്യാപകന് തടവുശിക്ഷ

തൃശ്ശൂര്‍: സ്‌കൂളില്‍ നിന്നും വിനോദയാത്ര പോയി തിരിച്ചു വരുമ്പോള്‍ ബസിന്റെ പുറകിലെ സീറ്റില്‍ തളര്‍ന്നു കിടന്ന് മയങ്ങുകയായിരുന്ന ഒന്നാം ക്ലാസുകാരി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകന് ഇരുപത്തിയൊന്‍പതര കൊല്ലത്തെ തടവുശിക്ഷ. 2012 വര്‍ഷത്തിലാണ് കേസിനാസ്പദമായ സംഭവം. പാവറട്ടിയിലെ സ്വകാര്യ സ്‌കൂളിലെ മോറല്‍ സയന്‍സ് അധ്യാപകനായിരുന്ന നിലമ്പൂര്‍ ചീരക്കുഴി കാരാട്ട് അബ്ദുല്‍ റഫീഖ് (44) എന്നയാളെയാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ പോക്‌സോ കോടതി ജഡ്ജ് എം പി ഷിബു ശിക്ഷിച്ചത്.

ഇരുപത്തിയൊന്‍പതര കൊല്ലത്തെ കഠിനതടവും കൂടാതെ രണ്ടു ലക്ഷത്തി പതിനയ്യായിരം രൂപ പിഴയും പ്രതി നല്‍കണം. പിഴയടച്ചില്ലെങ്കില്‍ രണ്ടു വര്‍ഷവും ഒമ്പത് മാസം കൂടി ശിക്ഷ അനുഭവിക്കണം. 2012 വര്‍ഷത്തില്‍ പോക്‌സോ നിയമം പ്രാബല്യത്തില്‍ വന്ന ശേഷം ഈ നിയമപ്രകാരം തൃശൂര്‍ ജില്ലയില്‍ ആദ്യമായി രജിസ്റ്റര്‍ ചെയ്ത കേസാണിത്.

പാവറട്ടി പൊലീസ് മുന്‍ സബ് ഇന്‍സ്‌പെക്ടറും, ഇപ്പോഴത്തെ ഇന്‍സ്‌പെക്ടറുമായ എംകെ രമേശാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയത്. പാവറട്ടി മുന്‍ ഇന്‍സ്പെക്ടര്‍ എ. ഫൈസല്‍ തുടരന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചു. കേസിന്റെ വിചാരണ വേളയില്‍ സാക്ഷികളായിരുന്ന അധ്യാപകര്‍ പലവിധ സമ്മര്‍ദ്ദങ്ങളെ തുടര്‍ന്ന് കൂറുമാറിയെങ്കിലും അതെല്ലാം അതിജീവിച്ചാണ് പ്രോസിക്യൂഷന്‍ കേസ് തെളിയിച്ചത്.

വിചാരണവേളയില്‍ കോടതി 20 സാക്ഷികളെ വിസ്തരിക്കുകയും 12 തരം രേഖകളും ശാസ്ത്രീയ തെളിവുകളും പരിശോധിക്കുകയും ചെയ്തു. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വക്കേറ്റ് കെഎസ് ബിനോയ് ഹാജരായി.

 

Top