വളപട്ടണം പൊലീസിന് നേര്‍ക്കുണ്ടായ വെടിവെയ്പ്: പ്രതി ബാബു തോമസിനെതിരെ വധശ്രമത്തിന് കേസ്

കണ്ണൂര്‍: ഇന്നലെ കണ്ണൂര്‍ വളപട്ടണത്ത് പൊലീസിന് നേര്‍ക്കുണ്ടായ വെടിവെപ്പില്‍ പ്രതി ബാബു തോമസിനെതിരെ വധശ്രമത്തിന് കേസെടുത്ത് പൊലീസ്. തോക്കിന് ലൈസന്‍സില്ലെന്നും പൊലീസ് വ്യക്തമാക്കി. റിവോള്‍വര്‍ കൊണ്ട് മൂന്ന് റൗണ്ട് വെടിയുതിര്‍ത്തെന്നും ഒഴിഞ്ഞുമാറിയത് കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടതെന്നും എസ്.ഐ വിശദീകരിച്ചു. സാക്ഷികളെയും കൂട്ടിയാണ് പൊലീസ് ബാബു തോമസിന്റെ വീട്ടിലെത്തിയത്. പൊലീസിനെ കണ്ടപ്പോള്‍ ഇയാള്‍ മുകളിലെ മുറിയില്‍ കയറി വാതിലടച്ചെന്നും പൊലീസ് വ്യക്തമാക്കി.

മയക്കുമരുന്ന് കേസിലെ പ്രതിയായ റോഷന്റെ പിതാവാണ് ബാബു തോമസ്. ചിറക്കല്‍ ചിറയ്ക്ക് സമീപം വില്ല ലേക് റിട്രീറ്റ് എന്ന വീട്ടിലാണ് ഇവര്‍ താമസിക്കുന്നത്. കഴിഞ്ഞ മാസം 22 ന് അയല്പക്കത്തെ തമിഴ്‌നാട് സ്വദേശിയെ ആക്രമിച്ച കേസിലും റോഷന്‍ പ്രതിയാണ്. അന്നേ ദിവസം തന്നെ ഒളിവില്‍ പോയ റോഷന്‍ വീട്ടില്‍ തിരികെയെത്തിയ വിവരം നാട്ടുകാരാണ് പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് ഇന്നലെ 9:50ന് വളപട്ടണം എസ് ഐയുടെ നേതൃത്വത്തില്‍ അഞ്ചംഗ പൊലീസ് സംഘം വീട്ടില്‍ എത്തുകയും ഗേറ്റ് തുറന്നു വീട്ടില്‍ കയറുകയും ചെയ്തു.

നാട്ടുകാര്‍ പുറത്തുണ്ടായിരുന്നു. റോഷന്റെ അച്ഛന്‍ ബാബു തോമസ് പൊലീസിനെ കണ്ടയുടന്‍ മുകളിലെ മുറിയില്‍ കയറി വാതില്‍ അടച്ചു. റോഷന്‍ മുകളിലെ നിലയില്‍ ഉണ്ടെന്നു മനസ്സിലാക്കി പൊലീസ് പുറത്തെ കോണി വഴി അങ്ങോട്ട് കയറി. മുകളിലെ മുറിയുടെ വാതില്‍ തുറക്കാന്‍ ശ്രമിച്ച പൊലീസിന് നേരെയാണ് അകത്തുനിന്ന് വെടിവെപ്പ് ഉണ്ടായത്. ബാബു തോമസ് മൂന്ന് റൗണ്ട് വെടിവെച്ചു. കുനിഞ്ഞുമാറിയത് കൊണ്ട് മാത്രമാണ് പോലീസുകാര്‍ രക്ഷപ്പെട്ടത്. തുടര്‍ന്ന് ഉന്നത ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയും കൂടുതല്‍ പൊലീസ് എത്തുകയും ചെയ്തു. വാതില്‍ തകര്‍ത്താണ് 71കാരനായ ബാബു തോമസിനെ കീഴ്‌പ്പെടുത്തിയത്.

ഇവരുടെ വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ തകര്‍ത്ത നിലയില്‍ ആണ്. സി സി ടി വിയും തകര്‍ത്തു. നാട്ടുകാരുമായി ബന്ധമില്ലാത്ത കുടുംബമാണിവരുടേതെന്ന് പ്രദേശവാസികള്‍ പറയുന്നു. എന്നാല്‍ പൊലീസ് ഗുണ്ടകളെയും കൂട്ടിയാണ് വന്നതെന്ന് ബാബുവിന്റെ ഭാര്യ ലിന്‍ഡ പറയുന്നു. പൊലീസ് നോക്കി നില്‍ക്കെയാണ് വീട് ആക്രമിച്ചതെന്നും റോഷന്‍ ഒക്ടോബര്‍ 22ന് ശേഷം വീട്ടില്‍ വന്നിട്ടില്ലെന്നും ഇവര്‍ പറഞ്ഞു. മാത്രമല്ല, ബാബുവിന്റെ തോക്കിനു ലൈസന്‍സ് ഉണ്ടെന്നും റൈഫിള്‍ അസോസിയേഷന്‍ മെമ്പര്‍ ആണെന്നുമാണ് ഭാര്യയുടെ വിശദീകരണം.

Top