തേനി കാട്ടൂതീയില്‍ എട്ടു മരണം: വനത്തില്‍ കുടുങ്ങിയവര്‍ക്കായി തിരച്ചില്‍ തുടരുന്നു

കട്ടപ്പന: തമിഴ്നാട്ടിലെ തേനിയിലുണ്ടായ കാട്ടുതീയില്‍പ്പെട്ട് ട്രക്കിങ്ങിനു പോയ എട്ടു പേര്‍ മരിച്ചു. കേരള-തമിഴ്നാട് അതിര്‍ത്തിയില്‍ കൊരങ്ങിണി വനമേഖലയിലാണ് കാട്ടുതീ പടര്‍ന്നത്. നിസാരപരുക്കേറ്റ 25 പേരെ രക്ഷപെടുത്തിയിട്ടുണ്ട്. വനത്തില്‍ കുടുങ്ങിയവര്‍ക്കായി തിരച്ചില്‍ ശക്തമാക്കുകയാണ്.

അതേസമയം, തീ നിയന്ത്രണ വിധേയമാണെന്നാണ് റിപ്പോര്‍ട്ട്. രക്ഷാപ്രവര്‍ത്തനത്തിനായി കമാന്‍ഡോകളും രംഗത്തെത്തിയിട്ടുണ്ട്. ബോഡിമെട്ടിനു സമീപം കൊളുക്കുമല കൊരങ്ങണി വനമേഖല സന്ദര്‍ശിച്ചുമടങ്ങിയ സംഘമാണ് അപകടത്തില്‍പ്പെട്ടത്.ഏഴു പേര്‍ പരുക്കുകളില്ലതെ മലയിറങ്ങിയെത്തി. ചെന്നൈയില്‍ നിന്നുള്ള 27 പേരും തിരുപ്പൂരില്‍ നിന്നുള്ള 35 പേരുമാണു ചെന്നൈ ട്രക്കിങ്ങ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ കൊളുക്കുമലയിലെത്തിയത്. ഇവരില്‍ വിദ്യാര്‍ഥികളും കുട്ടികളുമുണ്ടെന്നാണു വിവരം. വ്യോമസേനയുടെ സഹായത്തോടെ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനാണ് ശ്രമം.

ഇന്നലെ വൈകിട്ട് കൊളുക്കുമലയില്‍ നിന്നു കൊരങ്ങണിവഴി തമിഴ്നാട്ടിലേക്കു കടക്കവെയാണു സംഘം കാട്ടുതീയില്‍ അകപ്പെട്ടത്. തീ പടര്‍ന്നതോടെ ഇവര്‍ ചിതറിയോടി. മലയിലെ പാറക്കെട്ടിലൊളിച്ചവരാണു നിസാര പരുക്കുകളോടെ രക്ഷപ്പെട്ടത്. നിസാര പൊള്ളലേറ്റവരെ നാട്ടുകാരും വനപാലകരും ചേര്‍ന്നു രക്ഷപ്പെടുത്തി പുറത്തെത്തിച്ചു. തേനി കലക്ടറും പോലീസും അഗ്നിശമന സേനാംഗങ്ങളും വനം വകുപ്പ് ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.

ചോലവനമായതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിനു ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. ആറ് ആംബുലന്‍സ് കൊരങ്ങണി വനമേഖലയിലേക്കു പുറപ്പെട്ടിട്ടുണ്ട്. 13 ആംബുലന്‍സ് രക്ഷാപ്രവര്‍ഹൊസൂരില്‍ നിന്ന് പത്തു ഹെലികോപ്ടറുകള്‍ ഇന്നു രാവിലെ തെരച്ചിലിനിറങ്ങുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

പരുക്കേറ്റവരെ തേനി സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചു. ഇവര്‍ക്കായി പ്രത്യേക വാര്‍ഡ് സജ്ജമാക്കി. ഉപമുഖ്യമന്ത്രി ഒ. പനീര്‍ ശെല്‍വം തേനി ആശുപത്രിയിലെത്തി പൊള്ളലേറ്റവരെ സന്ദര്‍ശിച്ചു.

Top