രാസവസ്തുക്കള്‍ സൂക്ഷിച്ചത് അനധികൃതമായി; ഫറൂക്കിൽ തീപിടിച്ച പെയിന്റ് ​ഗോഡൗണിനെതിരെ കേസെടുത്തു

കോഴിക്കോട്: കോഴിക്കോട് ചെറുവണ്ണൂരിലെ പെയിൻറ് ഗോഡൗണിലെ തീപിടിത്തത്തിൽ പൊലീസ് കേസെടുത്തു. മതിയായ അനുമതിയില്ലാതെ പ്രവർത്തിച്ചതിനും അപകടകരമായ രസവസ്തുക്കൾ സൂക്ഷിച്ചതിനും കേസെടുക്കും. അതേസമയം, തീ പിടുത്തത്തിൽ ഫോറെൻസിക് വിദഗ്ദർ ഇന്ന് വിശദമായ പരിശോധന നടത്തും. സ്ഥാപനത്തിന് ആവശ്യമായ ഫയർ സേഫ്റ്റി സംവിധാനങ്ങൾ ഉണ്ടായിരുന്നില്ലെന്നാണ് പൊലീസിൻറെ പ്രാഥമിക നിഗമനം. ജനവാസ മേഖലകളിൽ ഇത്തരം സ്ഥാപനങ്ങൾക്ക് ലൈസൻസ് കൊടുക്കുക പതിവില്ലെന്നും പൊലീസ് പറയുന്നു. സ്ഥാപനം ക്രമപ്രകാരമാണോ പ്രവർത്തിക്കുന്നത് എന്ന് ഉറപ്പ് വരുത്താൻ കോർപറേഷനിൽ നിന്നും ഗോഡൗണിൻറെ പ്രവർത്തന രേഖകൾ പൊലീസ് ശേഖരിക്കും. ഗോഡൗണിനെതിരെ നാട്ടുകാർ നേരത്തെ പരാതി ഉന്നയിച്ചിരുന്നു.

ഇന്നലെയാണ് വൈകീട്ട് അഞ്ച് മണിയോടെയാണ് കോഴിക്കോട് ചെറുവണ്ണൂരിൽ പ്രവർത്തിക്കുന്ന പെയിൻറ് ഗോഡൗണിൽ വൻ വൻതീപ്പിടുത്തം ഉണ്ടായത്. ടർപൻറൈൻ, റ്റിന്നർ ഉൾപ്പടെ പെയിൻറ് അസംസ്‌കൃത വസ്തുക്കളാണ് ഗോഡൗണിൽ സൂക്ഷിച്ചിരുന്നത്. ഒൻപത് യൂണിറ്റ് ഫയർഫോഴ്സും കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള അഗ്നി രക്ഷ സേനയും ചേ‍ർന്ന് മൂന്ന് മണിക്കൂറിലേറെ പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. വൻതീപ്പിടുത്തത്തിൽ ഗോഡൗണിലെ ഒരു ജീവനക്കാരന് പൊളളലേറ്റിട്ടുണ്ട്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു.

Top