ബ്രഹ്മപുരത്ത് കൊച്ചി കോർപ്പറേഷനുണ്ടായത് ഗുരുതര സുരക്ഷാവീഴ്ചയെന്ന് ഫയർ ഫോഴ്സ് മേധാവിയുടെ കത്ത്

തിരുവനന്തപുരം: കൊച്ചി കോർപ്പറേഷനെതിരെ ഫയർ ഫോഴ്സ് മേധാവി. ബ്രഹ്മപുരത്ത് കൊച്ചി കോർപ്പറേഷനുണ്ടായത് ഗുരുതര സുരക്ഷാ വീഴ്ചയെന്ന് ഫയർ ഫോഴ്സ് മേധാവി ബി. സന്ധ്യ. ദുരന്ത നിവാരണ നിയമപ്രകാരം കോർപ്പറേഷനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സന്ധ്യ ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി. 2019ലും, 2020ലും ബ്രഹ്മപുരത്ത് തീപിടുത്തമുണ്ടായി. സുരക്ഷാ സംവിധാനങ്ങൾ ഒരുക്കണമെന്ന് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും നടപ്പാക്കിയില്ല. വീഴ്ച ആവർത്തിക്കുന്നതിനാൽ കോർപ്പറേഷനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ബി. സന്ധ്യ കത്തിൽ ആവശ്യപ്പെട്ടു. ഫയർഫോഴ്സ് മേധാവി ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിന്റെ പകർപ്പ് പുറത്ത് വന്നു. അസ്വാഭാവിക തീപിടിത്തിൽ സമഗ്ര പൊലീസ് അന്വേഷണം വേണമെന്നും. ബ്രഹ്മപുരത്ത് പൊലീസ് നിരീക്ഷണം കർശനമാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ബ്രഹ്മപുരത്ത് തീപിടിച്ചത് മാർച്ച 2നാണ്. തീയണച്ചത് മാർച്ച് 14ന്. കൊച്ചി നഗരവാസികളെ വിഷപുക ശ്വസിപ്പിച്ചതിന് കാരണക്കാർ ആര് എന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരമില്ല. ബ്രഹ്മപുരം തീപിടുത്തം ദേശീയ തലത്തിൽ തന്നെ വാർത്തയായതോടെ മുഖം രക്ഷിക്കാൻ പ്രഖ്യാപിച്ചത് മൂന്ന് അന്വേഷണങ്ങളാണ്. ഒന്ന് തീപിടുത്തത്തിലെ പൊലീസ് അന്വേഷണം, രണ്ട് അഴിമതിയും പ്ലാന്റിൽ വരുത്തിയ വീഴ്ചകളിലും വിജിലൻസ് അന്വേഷണം. മൂന്ന് മാലിന്യ സംസ്കരണവും പ്രവർത്തിച്ച രീതിയും പരിശോധിക്കാൻ വിദഗദ്ധ സംഘം. ഇതിൽ മൂന്നാമത്തെ സംഘത്തിന്റെ പ്രവർത്തനം തുടങ്ങാൻ പോലും കഴിഞ്ഞിട്ടില്ല

ബ്രഹ്മപുരത്ത് ബയോമൈനിംഗ് കരാറെടുത്ത സോണ്ട ഇൻഫ്രാടെക്കിന്റെ ഗുരുതര വീഴ്ചകൾ തീപിടുത്തത്തിന് പിന്നാലെ മറനീങ്ങിയിരുന്നു. ബയോമൈനിംഗിന് ശേഷം ബാക്കിവരുന്ന ആ‍ർഡിഎഫ് തീപിടുത്തത്തിന് മുന്നെ കൃത്യമായി മാറ്റിയില്ല എന്ന കോർപ്പറേഷൻ നോട്ടീസ് പുറത്തുവന്നിട്ടും നടപടിയുണ്ടായില്ല. കേന്ദ്രമലിനീകരണ നിയന്ത്രണ ബോർഡ് പരിശോധനയിലും ബയോമൈനിംഗിലെ വീഴ്ചകൾ ഉയർത്തിക്കാട്ടിയിരുന്നു. സോണ്ട ഇൻഫ്രാടെക്ക് ബയോമൈനിംഗിന് ഉപകരാർ നൽകി, കരാർ ലംഘനം നടത്തിയതിന്റെ രേഖകൾ പുറത്ത് വന്നിട്ടും നടപടിയുണ്ടായില്ല. ജൈവ മാലിന്യ സംസ്കരണത്തിന് കരാർ എടുത്ത സ്റ്റാർ കണ്‍സ്ട്രക്ഷൻസിന്റെ വീഴ്ചകളിലും നടപടിയുണ്ടായിട്ടില്ല. ജൈവമാലിന്യം കൃത്യമായി സംസ്കരിക്കാത്തത് കാരണം രൂപപ്പെട്ട മീഥെയ്ൻ തീപിടുത്തത്തിന് ആക്കം കൂട്ടുകയും ചെയ്തു. കമ്മീഷണറുടെ നേതൃത്വത്തിൽ നടന്ന പൊലീസ് അന്വേഷണം തീപിടുത്തം സ്വാഭാവികമായി സംഭവിച്ചതാണെന്ന നിഗമനത്തിൽ അവസാനിച്ച മട്ടാണ്.

Top