തിങ്കൾ മുതൽ ക്യാമറ പിടിക്കുന്ന റോഡിലെ നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കും

തിരുവനന്തപുരം: റോഡിലെ നിയമലംഘനങ്ങൾ ക്യാമറ വഴി കണ്ടെത്തി തിങ്കളാഴ്ച മുതൽ പിഴ ഈടാക്കുനുള്ള നടപടി ഗതാഗതവകുപ്പ് പൂർത്തിയാക്കി. ക്യാമറയുടെ പ്രവർത്തനം പരിശോധിക്കുന്ന സാങ്കേതികസമിതി ഇന്ന് സർക്കാരിന് റിപ്പോർട്ട് കൈമാറും. പദ്ധതി പ്രഖ്യാപിച്ച സമയത്ത് ദിവസവും നിയമലംഘനങ്ങൾ ക്യാമറയിൽ തെളിഞ്ഞത് നാലര ലക്ഷമായിരുന്നെങ്കിൽ പിന്നീടു കുറഞ്ഞു.

ഇപ്പോൾ പ്രതിദിന നിയമലംഘനം ശരാശരി രണ്ടര ലക്ഷമാണ്. ഇന്നലെ അത് രണ്ടു ലക്ഷത്തോളമായി കുറഞ്ഞു. പിഴ ഈടാക്കിത്തുടങ്ങി ഒരു മാസം കൊണ്ട് ഇത് ഒരു ലക്ഷത്തോളമായി കുറയുമെന്നാണ് ഗതാഗതവകുപ്പ് പ്രതീക്ഷിക്കുന്നത്. റോഡിലെ നിയമലംഘനങ്ങൾ കണ്ടെത്താൻ 675 ക്യാമറകളും അനധികൃത പാർക്കിങ് കണ്ടെത്താൻ 25 ക്യാമറകളുമുണ്ട്.

18 ക്യാമറകൾ ചുവപ്പ് സിഗ്നൽ തെറ്റിക്കുന്നതു മാത്രം പിടികൂടാനാണ്. ഇതിനും തുടക്കം മുതൽതന്നെ പിഴയീടാക്കും. റോഡിലെ മുറിച്ചുകടക്കാൻ പാടില്ലാത്ത മുന്നറിയിപ്പു വരകൾ കടക്കുന്നത് ഇത്തരം ക്യാമറകളിൽ കണ്ടെത്തുമെങ്കിലും തൽക്കാലം പിഴയീടാക്കില്ല.റോഡിൽ സ്ഥാപിച്ച 4 ക്യാമറകളും പ്രത്യേക വാഹനങ്ങളിൽ സജ്ജീകരിച്ച 4 ക്യാമറകളും അമിതവേഗം കണ്ടുപിടിക്കാനുള്ളതാണ്. ബോധവൽക്കരണത്തിന്റെ ഭാഗമായി ഇതുവരെ 42,000 പേർക്ക് നോട്ടിസ് അയച്ചു.

പിഴ ഇവയ്ക്ക്

ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗം

സീറ്റ് ബെൽറ്റ് ഇടാതിരിക്കുക

ഹെൽമറ്റ് വയ്ക്കാതിരിക്കുക

ഇരുചക്രവാഹനത്തിൽ മൂന്നുപേരുടെ യാത്ര

അനധികൃത പാർക്കിങ്

ചുവപ്പു സിഗ്‌നൽ ലംഘനം

Top