കോഴിക്കോട് നിന്നും ആനക്കൊമ്പ് പിടികൂടിയ കേസില്‍ മുഖ്യ പ്രതി പൊലീസ് ഉദ്യോഗസ്ഥനെന്ന് കണ്ടെത്തല്‍

കോഴിക്കോട്: ആനക്കൊമ്പ് കേസില്‍ മുഖ്യ പ്രതി പൊലീസ് ഉദ്യോഗസ്ഥനെന്ന് കണ്ടെത്തല്‍. തമിഴ്‌നാട് സ്വദേശി കണ്ണന്‍ തമിഴ്‌നാട് പോലീസിലെ സി പി ഒ ആണെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഇയാള്‍ കഴിഞ്ഞ മൂന്ന് മാസമായി അവധിയിലാണ്. അവധി കാലവധി കഴിഞ്ഞെങ്കിലും ഇതുവരെ തിരികെ ജോലിയില്‍ പ്രവേശിച്ചിട്ടില്ല. ഇത് സംബന്ധിച്ച് തമിഴ്‌നാട് പോലീസ് അന്വേഷണം ആരംഭിച്ചതായാണ് സൂചന.

നിലവില്‍ പിടികൂടിയ രണ്ട് ആനക്കൊമ്പുകള്‍ കാലപഴക്കമുള്ളതാണ്. ഇത് തമിഴ്‌നാട്ടില്‍ നിന്ന് കൊണ്ട് വന്നതാകാം എന്നാണ് പ്രാധമിക നിഗമനം. ഇയാള്‍ ഉപയോഗിച്ച സിം കാര്‍ഡുകള്‍ ഭാര്യയുടെ പേരില്‍ ഉള്ളതാണ്. ആനക്കൊമ്പ് കച്ചവടത്തില്‍ ഇടനിലക്കാരായി പ്രവര്‍ത്തിച്ചവരെ വനംവകുപ്പ് തിരിച്ചറിഞ്ഞു.

ഇടുക്കി സ്വദേശി ജിഷാദ് ,പെരിന്തല്‍മണ്ണ സ്വദേശി അബൂക്ക എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ഇവര്‍ക്കായ് അന്വേഷണം വ്യാപിപ്പിച്ചു. പൊലീസിന്റെയും, സൈബര്‍ സെല്ലിന്റെയും സഹായത്തോടെയാണ് വനംവകുപ്പിന്റെ അന്വേഷണം പുരോഗിമിക്കുന്നത്. കഴിഞ്ഞ മാസം മുപ്പതിനാണ് കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ടെര്‍മിനലിന് സമീപത്ത് നിന്ന് ഒന്നര കോടി വിലവരുന്ന രണ്ട് ആനക്കൊമ്പുകള്‍ പിടികൂടിയത്.

Top