സാമ്പത്തിക അസ്ഥിരത; പിരിച്ചുവിടലിന്റെ പാത പിന്തുടർന്ന് ഡെല്ലും

സാമ്പത്തിക അസ്ഥിരത ചൂണ്ടിക്കാണിച്ച് പിരിച്ചുവിടലുമായി ഡെൽ ടെക്നോളജീസ്. ഏകദേശം 6,650 ജോലിക്കാരെയാണ് കമ്പനി പിരിച്ചുവിടുന്നത്. ആകെയുള്ള ജീവനക്കാരുടെ അഞ്ചു ശതമാനത്തോളം വരുമിത്. പേഴ്സണൽ കമ്പ്യൂട്ടറുകളുടെ ഡിമാൻഡ് കുറയുന്ന സാഹചര്യം തങ്ങളെ ബാധിച്ചെന്നാണ് കമ്പനി ചൂണ്ടിക്കാട്ടുന്നത്. ബ്ലൂംബെർഗ് ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

‘ഭാവി സംബന്ധിച്ച് അനിശ്ചിതതത്വമാണ്, തങ്ങൾ നേരിടുന്ന വിപണി സാഹചര്യങ്ങളെ കുറിച്ച് കമ്പനി വിശദമാക്കി’. കോ-ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ജെഫ് ക്ലാർക്കാണ് ജീവനക്കാർക്കുള്ള മെമ്മോയിൽ ഇതെക്കുറിച്ച് വിശദമാക്കുന്നത്. മുൻകാല ചെലവ് ചുരുക്കൽ നടപടികൾ, നിയമനത്തിന് താൽക്കാലിക വിരാമം, യാത്രയുടെ പരിധി എന്നിവയെ കുറിച്ചും മെമ്മോയിൽ പരാമർശിക്കുന്നുണ്ട്. ഡിപ്പാർട്ട്‌മെന്റ് പുനഃസംഘടനകളും ജോലി വെട്ടിക്കുറയ്ക്കലും കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനുള്ള അവസരമാണെന്ന് കമ്പനി വക്താവ് ബ്ലൂംബെർഗ് ന്യൂസിനോട് പറഞ്ഞു. ഇത് സംബന്ധിച്ച വിശദാംശങ്ങൾ ആരാഞ്ഞ റോയിട്ടേഴ്സിന്റെ മെയിലിനോട് കമ്പനി ഇതുവരെ പ്രതികരിച്ചിട്ടില്ല

Top