ഭോപ്പാല്‍: മധ്യപ്രദേശില്‍ സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന് 45 കാരനായ വ്യവസായിയെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി കുഴിച്ചിട്ടു. പലചരക്ക് വ്യാപാരി വിവേക് ശര്‍മ്മയാണ് കൊല്ലപ്പെട്ടത്. മധ്യപ്രദേശിലെ ഗുണ ജില്ലയിലാണ് ക്രൂരമായ കൊലപാതകം. ഇയാള്‍ ബന്ധുവില്‍ നിന്ന് 90,000 രൂപ കടം വാങ്ങിയിരുന്നു. രൂപ തിരികെ നല്‍കാത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ്.
കഴിഞ്ഞ ബുധനാഴ്ച മുതലാണ് വിവേക് ശര്‍മ്മയെ കാണാതായത്. ജൂലൈ 12 ന് മെഡിക്കല്‍ റെപ്രസന്റേറ്റീവായ ബന്ധു മോഹിതിനെ കാണാന്‍ വീട്ടില്‍ നിന്ന് ഇറങ്ങിയ ശര്‍മ്മയെ പിന്നീട് കാണാതാവുകയായിരുന്നു. രാത്രി വൈകിയും ശര്‍മ്മയെ കാണാതായതോടെ കുടുംബം കോട്വാലി പൊലീസിനെ സമീപിച്ചു. പൊലീസ് അന്വേഷണത്തില്‍ ശര്‍മ്മയുടെ മോട്ടോര്‍ സൈക്കിള്‍ ഗുണ ജില്ലയിലെ ഗോപികൃഷ്ണ സാഗര്‍ അണക്കെട്ടിന് സമീപം കണ്ടെത്തി. തുടരന്വേഷണത്തില്‍ അണക്കെട്ടിന് സമീപമുള്ള കുഴിയില്‍ നിന്ന് ശരീരഭാഗങ്ങള്‍ കണ്ടെത്തിയതോടെയാണ് ക്രൂരമായ കുറ്റകൃത്യം പുറത്തറിയുന്നത്. മൃതദേഹത്തിന് തല ഉണ്ടായിരുന്നില്ല. കൈയിലെ മോതിരം കണ്ടാണ് ബോഡി ശര്‍മ്മയുടേതാണെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞത്.
അന്വേഷണത്തില്‍ ബന്ധുവായ മോഹിതിനെക്കുറിച്ച് പൊലീസിന് സുപ്രധാന സൂചനകള്‍ ലഭിച്ചു. തുടര്‍ന്ന് മോഹിതിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ കൊലപാതക വിവരം മോഹിത് വെളിപ്പെടുത്തി. ഭാര്യാസഹോദരന്റെ സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്സ് വളപ്പില്‍ വച്ചാണ് കൃത്യം നടത്തിയതെന്ന് മോഹിത് മൊഴി നല്‍കി.
ചായയില്‍ മയക്കുമരുന്ന് കലര്‍ത്തിയാണ് കൊലപാതകം നടത്തിയത്. അബോധാവസ്ഥയിലായ ശര്‍മ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദ്ദേഹം ആറു കഷണങ്ങളാക്കി. പിന്നീട് വിവേകിന്റെ ശരീരഭാഗങ്ങള്‍ ഹൈവേയില്‍ നിന്ന് 50 അടി അകലെ എറിഞ്ഞതായി മോഹിത് പൊലീസിനോട് പറഞ്ഞു. ഗോപി സാഗര്‍ അണക്കെട്ടിലേക്കുള്ള റോഡിന്റെ വശത്തും ചില ഭാഗങ്ങള്‍ കുഴിച്ചിട്ടു. വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെയാണ് മൃതദേഹം പൂര്‍ണമായും പൊലീസ് കണ്ടെടുത്തത്.