സാമ്പത്തിക പ്രതിസന്ധി; ഭക്തരില്‍ നിന്ന് സഹായം സ്വീകരിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

കൊച്ചി: സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് ഭക്തരില്‍ നിന്നും സഹായം സ്വീകരിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ഫെബ്രുവരി മുതല്‍ പദ്ധതി ആരംഭിക്കും. ഇതരസംസ്ഥാനത്തെ ഭക്തരില്‍ നിന്നും സര്‍ക്കാരുകളില്‍ നിന്നും സഹായമഭ്യര്‍ത്ഥിക്കും.

കൊവിഡിനെത്തുടര്‍ന്ന് ശബരിമല സീസണ്‍ പേരിന് മാത്രമായതോടെയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രതിസന്ധിയിലായത്. 1248 ക്ഷേത്രങ്ങളിലെ നിത്യനിദാനവും ജീവനക്കാരുടെ ശമ്പളവും നല്‍കുന്നതും ബുദ്ധിമുട്ടിലാണ്. പ്രതിമാസം 40 കോടി രൂപയാണ് ഈയിനത്തില്‍ മാത്രം ബോര്‍ഡിന് ചിലവ്.

ഈ സീസണില്‍ വരുമാനത്തിലുണ്ടായത് 92 ശതമാനത്തിന്റെ ഇടിവാണ്. നടവരവും മറ്റിനങ്ങളിലുമായി ആകെ ലഭിച്ച വരവ് 21 കോടി രൂപ മാത്രം. കഴിഞ്ഞ വര്‍ഷം 269 കോടി രൂപ ആയിരുന്ന സ്ഥാനത്താണ് ഈ തകര്‍ച്ച.

അതേസമയം, സംസ്ഥാന സര്‍ക്കാര്‍ ബോര്‍ഡിന് ഇതിനോടകം 70 കോടി രൂപ നല്‍കിയിട്ടുണ്ട്. കൂടുതല്‍ പണം ആവശ്യപ്പെടാന്‍ ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. താത്ക്കാലിക ജീവനക്കാരുടെ എണ്ണം വെട്ടിക്കുറച്ചും സ്വര്‍ണ്ണ ഉരുപ്പടികള്‍ പണയപ്പെടുത്തിയും പിടിച്ചു നില്‍ക്കാന്‍ ബോര്‍ഡിന് ആലോചനയുണ്ട്. ഓട്ടുഉരുപ്പടികളും മറ്റും ലേലത്തില്‍ വച്ചും പൂജഇതര ഇനത്തില്‍ പരമാവധി പണം സ്വരൂപിക്കാനും നീക്കമുണ്ട്.

Top