സാമ്പത്തിക പ്രതിസന്ധി; ശ്രീലങ്കയിൽ നിന്ന് ഇന്ത്യയിലേക്കുള്ള പലായനം തുടരുന്നു

രാമേശ്വരം: ശ്രീലങ്കയിൽ സാമ്പത്തിക പ്രതിസന്ധി തുടരുന്നതിനിടെ പന്ത്രണ്ട് പൗരന്മാർ കൂടി തമിഴ്‌നാട്ടിലെത്തി. അഭയം തേടി ഇന്ത്യയിൽ എത്തുന്നവരിൽ കൂടുതലും ശ്രീലങ്കൻ തമിഴരാണെന്ന് അധികൃതർ അറിയിച്ചു. നിലവിൽ തമിഴ്‌നാട്ടിൽ എത്തിയവരെ മണ്ഡപത്തിലെ ഒരു അഭയാർത്ഥി ക്യാമ്പിൽ പാർപ്പിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച, 12 പേരെ കടലിന്റെ മധ്യഭാഗത്ത് നിന്ന് ഒരു ബോട്ടിൽ ഇറക്കിവിടുകയായിരുന്നുവെന്നും അധികൃതർ വ്യക്തമാക്കി.

അതേസമയം, സാമ്പത്തിക പ്രതിസന്ധി ഘട്ടത്തിൽ സഹായിച്ചതിന് ഇന്ത്യക്ക് നന്ദി പറഞ്ഞ് കഴിഞ്ഞ ദിവസം ശ്രീലങ്ക രംഗത്തെത്തിയിരുന്നു. ശ്രീലങ്കയ്ക്ക് ജീവന്‍ നല്‍കിയതിന് നന്ദി രേഖപ്പെടുത്തുകയാണെന്നും ഇന്ത്യയുടെ സഹായം തന്റെ രാജ്യത്തിന്റെ സാമ്പത്തിക പുനരുജ്ജീവനത്തില്‍ നിര്‍ണായക പങ്ക് വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഇന്ത്യയിലെ ശ്രീലങ്കന്‍ ഹൈക്കമ്മീഷണര്‍ മിലിന്ദ മൊറഗോഡ പറഞ്ഞു.

ആഭ്യന്തര കലാപത്തില്‍ തകര്‍ന്നടിഞ്ഞ ശ്രീലങ്കയ്ക്ക് അരിയും ഇന്ധനവും അവശ്യവസ്തുക്കളും ഇന്ത്യ എത്തിച്ചു നല്‍കിയിരുന്നു. 4 ബില്യണ്‍ യുഎസ് ഡോളറിന്റെ സഹായമാണ് ഇന്ത്യ ശ്രീലങ്കയ്ക്ക് നല്‍കിയത്. ശ്രീലങ്കയ്ക്ക് തുടര്‍ന്നും സഹായം നല്‍കുമെന്ന് പ്രധാനമന്ത്രി അറിയിച്ചിരുന്നു.

Top