സാമ്പത്തിക പ്രതിസന്ധി; ദേശീയ എയര്‍ലൈന്‍ വില്‍ക്കാന്‍ ഒരുങ്ങി പാകിസ്താന്‍

കറാച്ചി : തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയ്ക്ക് താത്ക്കാലിക പരിഹാരം കാണാന്‍ ദേശീയ എയര്‍ലൈന്‍സ് വില്‍ക്കാനൊരുങ്ങി പാകിസ്താന്‍. കടുത്ത സാമ്പത്തിക പ്രതിസന്ധിയ്ക്കിടെ 700 മില്യണ്‍ ഡോളര്‍ പാകിസ്താന്‍ ഐഎംഎഫില്‍ നിന്ന് വായ്പയെടുത്തിരുന്നു. നഷ്ടത്തിലായ കമ്പനികളെ നവീകരിക്കുമെന്ന ഐഎംഎഫ് വ്യവസ്ഥ പാകിസ്താന്‍ അംഗീകരിച്ചിരുന്നു. ഇതിന്റെ ഭാഗമായി കൂടിയാണ് ദേശീയ എയര്‍ലൈന്‍സ് വില്‍ക്കാനുള്ള നീക്കം.

ഐഎംഎഫ് കരാറില്‍ ഒപ്പുവെച്ച് ആഴ്ചകള്‍ക്ക് ശേഷമാണ് പാകിസ്താന്‍ ദേശീയ എയര്‍ലൈന്‍സിനെ സ്വകാര്യവത്കരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഫെബ്രുവരി 8നാണ് പാകിസ്താനില്‍ പൊതുതെരഞ്ഞെടുപ്പ് നടക്കുന്നത്. ഓഗസ്റ്റിലാണ് ഇപ്പോഴുള്ള അഡ്മിനിസ്ട്രേഷന്‍ ഭരണത്തിലേറുന്നത്. ദേശീയ എയര്‍ലൈന്‍സിന്റെ സ്വകാര്യവത്ക്കരണം 98 ശതമാനത്തോളം പൂര്‍ത്തിയായെന്ന് സ്വകാര്യവത്കരണകാര്യമന്ത്രി ഫവാദ് ഹസന്‍ ഫവാദ് റോയിട്ടേഴ്സിനോട് പറഞ്ഞു.

ദേശീയ എയര്‍ലൈന്‍സ് സ്വകാര്യവത്കരണത്തിലൂടെ ലഭിക്കുന്ന പണം സര്‍ക്കാര്‍ പ്രധാന പണമിടപാടുകള്‍ക്കായി വിനിയോഗിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. എന്നാല്‍ ദേശീയ എയര്‍ലൈന്‍സിന്റെ വില്‍പ്പന സംബന്ധിച്ച യാതൊരു വിവരങ്ങളും പാകിസ്താന്‍ പുറത്തുവിട്ടിട്ടില്ല. ദേശീയ എയര്‍ലൈന്‍സിന് 785 ബില്യണ്‍ പാക്കിസ്ഥാന്‍ രൂപയുടെ ബാധ്യതകള്‍ നിലവിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Top