കേരളത്തിനെതിരെ സാമ്പത്തിക ഉപരോധമെന്ന ധനമന്ത്രിയുടെ പ്രസ്താവന ഭരണഘടനാവിരുദ്ധം: കെ.സുരേന്ദ്രന്‍

തിരുവനന്തപുരം:കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് മേല്‍ സാമ്പത്തിക ഉപരോധം തീര്‍ക്കുന്നുവെന്ന ധനമന്ത്രി കെ എന്‍ ബാലഗോപാലിന്റെ പ്രസ്താവന ഭരണഘടനാവിരുദ്ധമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു. കേരളം ഒരു രാജ്യമല്ലെന്നും ഇന്ത്യയിലെ ഒരു സംസ്ഥാനം മാത്രമാണെന്നും ബാലഗോപാല്‍ മനസിലാക്കണം. ഓരോ സംസ്ഥാനത്തിനും ലഭിക്കേണ്ട വിഹിതം നിശ്ചയിക്കുന്നത് ധനകാര്യ കമ്മീഷനാണെന്നറിഞ്ഞിട്ടും കേരള ധനമന്ത്രി വിഘടനവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പ്രസ്താവന നടത്തിയത് ഗൗരവതരമാണ്. സ്വന്തം കഴിവ് കേട് മറച്ചുവെക്കാനാണ് ബാലഗോപാല്‍ കേന്ദ്രത്തിനെതിരെ ആരോപണം ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു

സംസ്ഥാന സര്‍ക്കാര്‍ നികുതി പിരിക്കുന്നതില്‍ പരാജയപ്പെട്ടില്ലായിരുന്നെങ്കില്‍ ഇതിലും കൂടുതല്‍ വിഹിതം കേരളത്തിന് ലഭിക്കുമായിരുന്നു. ദേശീയതലത്തില്‍ നികുതി പിരിവ് 74% ആണെങ്കില്‍ കേരളത്തില്‍ അത് 42% മാത്രമാണ്. സ്വജനപക്ഷപാതവും അഴിമതിയും കെടുകാര്യസ്ഥതയുമാണ് നികുതി പിരിവിന്റെ കാര്യത്തില്‍ കേരളത്തെ ഏറ്റവും പിന്നിലാക്കുന്നത്. എന്നാല്‍ ബാലഗോപാല്‍ ഇരുട്ട് കൊണ്ട് ഓട്ടയടക്കാനാണ് ശ്രമിക്കുന്നത്. ആദ്യം ജിഎസ്ടി വിഹിതത്തിന്റെ പേരില്‍ കള്ളക്കണക്ക് പറഞ്ഞ ബാലഗോപാലിന് കേന്ദ്രധനമന്ത്രി കൃത്യമായ മറുപടി കൊടുത്തപ്പോള്‍ മലക്കം മറയേണ്ടി വന്നു. പിന്നീട് കടമെടുപ്പിന്റെ കാര്യത്തില്‍ അദ്ദേഹം തെറ്റായ വിവരം പ്രചരിപ്പിച്ചു. ഒടുവില്‍ കേരളത്തിന്റെ കടമെടുപ്പ് പരിധി കേന്ദ്രം കുറച്ചുവെന്നത് ബാലഗോപാലിന്റെ ഭാവന മാത്രമായിരുന്നുവെന്ന് ബോധ്യമായി.

ഓണം സംസ്ഥാന സര്‍ക്കാര്‍ അവതാളത്തിലാക്കിയപ്പോള്‍ അതിനെ മറികടക്കാന്‍ സാമ്പത്തിക ഉപരോധം എന്ന അപകടകരമായ കള്ളം പറയുകയാണ് ധനമന്ത്രി. മന്ത്രി ആന്റണി രാജു കെഎസ്ആര്‍ടിസിയുടെ തകര്‍ച്ചയ്ക്ക് കാരണം കേന്ദ്രമാണെന്നാണ് പറയുന്നത്. എല്ലാത്തിനും കേന്ദ്രത്തെ കുറ്റം പറയാനാണെങ്കില്‍ പിന്നെ ഇവിടെ എന്തിനാണ് ഇങ്ങനൊരു സര്‍ക്കാരെന്നും കെ.സുരേന്ദ്രന്‍ ചോദിച്ചു.

Top