സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി; ട്രഷറി നിയന്ത്രണം തുടരുമെന്ന് തോമസ് ഐസക്ക്

thomas-issac

തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തിക നിയന്ത്രണം എത്രനാള്‍ നീണ്ടുനില്‍ക്കുമെന്ന് പറയാന്‍ കഴിയില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക്. കേന്ദ്രവിഹിതത്തിലുണ്ടായ കുറവും സാമ്പത്തികമാന്ദ്യവുമാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് ധനവകുപ്പിന്റെ വിശദീകരണം.

സംസ്ഥാനത്തിന്റെ വായ്പാ പരിധി കേന്ദ്രം കുറച്ചു. 6400 കോടി രൂപ ഇങ്ങനെ കുറച്ചുവെന്നാണ് സംസ്ഥാന ധനവകുപ്പ് വ്യക്തമാക്കുന്നത്. കേന്ദ്രസമീപനം സാമ്പത്തികപ്രതിസന്ധി രൂക്ഷമാക്കിയെന്ന് ധനമന്ത്രി കഴിഞ്ഞ ദിവസം നിയമസഭയില്‍ വിശദീകരിച്ചിരുന്നു.

‘ശമ്പളദിവസങ്ങള്‍ കഴിഞ്ഞിട്ട് കൂടുതല്‍ കടുത്ത നിയന്ത്രണങ്ങളേര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. കഴിഞ്ഞ മാസം 30ന് തരേണ്ടിയിരുന്ന ജിഎസ്ടി കോമ്പന്‍സേഷന് 1600 കോടി രൂപ ഇതുവരെ സംസ്ഥാനത്തിന് കൈമാറാന്‍ കേന്ദ്രം തയ്യാറായിട്ടില്ല. കേന്ദ്രസര്‍ക്കാരിന്റെ പണമല്ല കോമ്പന്‍സേഷന്‍ പണമെന്ന് പറയുന്നത്. സെസ് ആയിട്ട് ഇവിടെ നിന്ന് പിരിച്ചെടുക്കുന്നതാണ്.’- തോമസ് ഐസക് ഇന്ന് പറഞ്ഞു.

സാമ്പത്തികമാന്ദ്യം മൂലം സംസ്ഥാനത്തെ വരുമാനം ഗണ്യമായി ഇടിഞ്ഞു. അതിനാലാണ് കടുത്ത നടപടികളിലേക്ക് പോയത്. പദ്ധതി നിര്‍വ്വഹണതുക നല്‍കുന്നതിനാണ് പ്രധാനമായ നിയന്ത്രണമെന്നാണ് ധനവകുപ്പിന്റെ വിശദീകരണം. നിയന്ത്രണം തുടരുന്നതിനാല്‍ തദ്ദേശഭരണസ്ഥാപനങ്ങളുടെ പ്രവര്‍ത്തനം സ്തംഭിക്കും. ഇപ്പോള്‍ ട്രഷറിയില്‍ പണമില്ല.

എന്നാല്‍ അടുത്ത മാസം ക്രിസ്തുമസ് വരുന്നതിനാല്‍ ക്ഷേമപെന്‍ഷനുള്‍പ്പടെ നല്‍കേണ്ടതിനാല്‍ അതിനുള്ള തയ്യാറെടുപ്പാണ് ഈ നിയന്ത്രണമെന്ന സൂചനയുമുണ്ട്. അതേസമയം, വികസനപ്രവര്‍ത്തനങ്ങള്‍ കിഫ്ബി വഴിയായതിനാല്‍ ട്രഷറി നിയന്ത്രണം ബാധിക്കില്ലെന്നാണ് ധനവകുപ്പ് വ്യക്തമാക്കുന്നത്.

Top