‘ഭക്ഷ്യവകുപ്പിന് 70 കോടി കൂടി, 1930 എന്നത് 2000 കോടി ആക്കി നല്‍കും’: ധനമന്ത്രി

തിരുവനന്തപുരം: ഭക്ഷ്യവകുപ്പിന് 70 കോടി കൂടി അനുവദിച്ചതായി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. പ്ലാന്‍, നോണ്‍ പ്ലാന്‍ ഇനങ്ങള്‍ ചേര്‍ത്ത് ആകെ 1930 കോടി രൂപ ഭക്ഷ്യവകുപ്പിന് അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി വിശദമാക്കി. ഇത്തവണ പണം കുറഞ്ഞിട്ടില്ല. 1930 എന്നത് 2000 കോടി ആക്കി നല്‍കുമെന്നും മന്ത്രി ഉറപ്പ് നല്‍കി. മാത്രമല്ല, മാവേലി സ്റ്റോറുകളില്‍ സബ്സിഡി സാധനങ്ങള്‍ ഉറപ്പായും എത്തിക്കും. വെറുതെ പറയുകയല്ല, അടിയന്തര നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്യുന്ന വിഷയത്തില്‍ പ്രകടനപത്രികയില്‍ പറഞ്ഞ ഒന്നില്‍നിന്നും മാറുന്നില്ല. കൊടുക്കുന്നത് കുറയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ധനമന്ത്രി പറഞ്ഞു. മൂന്ന് മാസം കുടിശ്ശികയുണ്ട് സമ്മതിക്കുന്നുവെന്നും ഉള്ളത് പറയാന്‍ ഒരു മടിയുമില്ലെന്ന് പറഞ്ഞ ധനമന്ത്രി നിലവില്‍ കൂട്ടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും കുടിശിക കൊടുക്കുക എന്നതിനാണ് ഇപ്പോള്‍ പരിഗണന നല്‍കുന്നതെന്നും വിശദീകരിച്ചു.

വിദേശ സര്‍വകലാശാല വിവാദത്തിലും മന്ത്രി വിശദീകരണം നല്‍കി. കാലത്തിന്റെ മാറ്റം മനസ്സിലാക്കണമെന്നും ചര്‍ച്ചവേണമെന്ന് മാത്രമാണ്പറഞ്ഞതെന്നുമാണ് മന്ത്രിയുടെ പ്രതികരണം. കാലത്തിന്റെ മാറ്റങ്ങള്‍ മനസ്സിലാക്കുകയും തിരിച്ചറിയുകയും വേണം. പുഷ്പനെ മറന്നോ എന്നാണ് ചോദിക്കുന്നത്. ആരും ഒന്നും മറന്നിട്ടില്ല. ധനമന്ത്രി പറഞ്ഞു. നാല്‍പത് വര്‍ഷം മുമ്പ് ട്രാക്റ്ററിനെതിരെ സമരം ചെയ്തിട്ടുണ്ട്. ഇന്ന് അതല്ല സ്ഥിതിയെന്നും മന്ത്രി വിശദമാക്കി.

Top